നദികളിൽ ജലനിരപ്പ് താഴ്ന്നു ഡാമുകൾ തുറന്നെങ്കിലും ഭീഷണിയില്ല

പത്തനംതിട്ട: മഴയുടെ ശക്തി കുറഞ്ഞതോടെ ജില്ലയിലെ പ്രളയബാധിത മേഖലകളിൽ ആശ്വാസം. ദുരിതബാധിതർക്കായി തുറന്ന പല ക്യാമ്പുകളും നിർത്തലാക്കി. നിലവിൽ ജില്ലയിലെ 48 ദുരിതാശ്വാസ ക്യാമ്പിലായി കഴിയുന്നത് 2102 പേരാണ്. ഇതില്‍ 626 കുടുംബങ്ങളിലെ 845 പുരുഷന്മാരും 933 സ്ത്രീകളും 324 കുട്ടികളും ഉള്‍പ്പെടുന്നു. തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകളുള്ളത്. ഇവിടെ 38 ക്യാമ്പിലായി 1805 പേര്‍ കഴിയുന്നു.  നദികളിൽ ജലനിരപ്പ് കാര്യമായി കുറഞ്ഞിട്ടുണ്ട്. ഡാമുകൾ തുറന്നുവിട്ടെങ്കിലും തീരങ്ങളിൽ കാര്യമായ ഭീഷണിയില്ല. കക്കി- ആനത്തോട് ഡാമി‍ൻെറ നാല് ഷട്ടർ തിങ്കളാഴ്ച രാവിലെ 11നാണ് തുറന്നത്. 60 സെന്‍റീമീറ്ററാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുള്ളത്. നിലവില്‍ 72 ക്യുമെക്‌സ് ജലമാണ് പമ്പാനദിയിലേക്ക് ഒഴുക്കിവിടുന്നത്. ഷട്ടറുകള്‍ തുറക്കുന്നത് നേരിട്ട് നിരീക്ഷിക്കാന്‍ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ സ്ഥലത്ത് എത്തിയിരുന്നു. പമ്പ ഡാമിന്റെ രണ്ട് ഷട്ടർ തിങ്കളാഴ്ച വൈകീട്ട് നാലിന് ശേഷമാണ് തുറന്നത്. 30 സെ.മീ. വീതം തുറന്ന് 25 ക്യുമെക്‌സ് ജലമാണ് പമ്പാനദിയിലേക്ക് ഒഴുക്കുന്നത്. ആവശ്യമെങ്കില്‍ ഇരു ഷട്ടറും 60 സെ.മീ. വരെ ഉയര്‍ത്തി പരമാവധി 50 ക്യുമെക്‌സ് ജലം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം. ഇതുമൂലം ജനവാസ മേഖലകളില്‍ പരമാവധി 10 സെ.മീ. വരെയാകും ജലനിരപ്പ് ഉയരുക. ഈ സാഹചര്യത്തില്‍ പമ്പാനദിയുടെയും കക്കാട്ടാറിന്റെയും ഇരുകരയിലും താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും കലക്ടർ അറിയിച്ചു. നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതാണ്. PTL 11 kakki anathodu കക്കി- ആനത്തോട് ഡാമി‍ൻെറ ഷട്ടര്‍ തുറന്ന് പുറത്തേക്ക് ജലം ഒഴുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.