സവിശേഷം വിശേഷം പംക്തിയിലേക്ക്

ശരണംവിളിച്ച് അധികാരമേറ്റവരുടെ ചക്കളത്തിപ്പോര് എന്തൊരു ശരണംവിളിയായിരുന്നു അന്ന്. കേട്ടുനിന്ന വിഭക്തരിൽപോലും ഏറ്റുവിളിക്കാനുള്ള ത്വര ഉയർത്തുന്ന ഭക്തിയുടെ പാരവശ്യമായിരുന്നു എന്നാണ് കേട്ടത്. അതൊരു പുതിയ തുടക്കമാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. ഇരുമുന്നണിക്കാരും തങ്ങളുടെ കഞ്ഞിയിൽ എന്നേക്കുമായി പാറ്റവീണുവോ എന്ന് ശങ്കിച്ചു. അന്ന് അങ്ങനെ ശങ്കിച്ചവർ ഇപ്പോൾ പുഞ്ചിരി തൂകുന്നു. പടപേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തംകൊളുത്തി പട എന്നാണല്ലോ ചൊല്ല്. ആ ചൊല്ലിനെ അർഥവത്താക്കുന്ന പരിപാടികളാണ് ഇപ്പോൾ പന്തളത്ത് നടക്കുന്നതെന്നതാണ് വിശേഷം. ഇരുമുന്നണികളുടെയും ചക്കളത്തിപ്പോരും കീശവീർപ്പിക്കുന്ന ഭരണമുറകളും കണ്ട് മടുത്തിട്ടാണ് നാട്ടുകാർ ഭക്ത്യാദരപൂർവം മൂന്നാമനായ താമരയിൽ കുത്തിയത്. അങ്ങനെ പന്തളം ദേശത്ത് അധികാരം പിടിച്ചവർ ഇപ്പോഴിതാ പരസ്പരം പന്തവുംകൊളുത്തി പോരുവിളിക്കുന്നു. പോരുവളിച്ചാലും അതിനൊരു ചേലുണ്ട്. ഇത് വിളിക്കുന്നത് പറയാൻകൊള്ളാവുന്ന വാക്കുകളല്ല. അന്ന് അയ്യപ്പനാമം ഉച്ചത്തിൽ വിളിച്ചവർ ഇപ്പോൾ പരസ്പരം വിളിക്കുന്ന വിളികേട്ട് നാട്ടുകാർ കാതുപൊത്തുന്നു. പന്തളം നഗരസാഭാധ്യക്ഷ സുശീല സന്തോഷ് സ്വന്തം പാർട്ടിക്കാരനായ കെ.വി. പ്രഭയെ ആണ് കേട്ടാലറക്കുന്ന വാക്കുകളാൽ താക്കീത് ചെയ്യുന്നത്. സുശീലയെ സു... ശീലം കൈവിട്ട് വൈകാരികമായി പ്രതികരിക്കാൻ നിർബന്ധിതയാക്കുന്ന പണിയാണത്രെ കെ.വി. പ്രഭ കാട്ടിയത്. ആർഷഭാരത സംസ്കാരം ഇതായിരുന്നുവെങ്കിൽ കന്നന്തിരിവ് കാണിച്ച രാവണനെ ശ്രീരാമൻ എന്തൊക്കെ വിളിക്കണമായിരുന്നു. രാജത്വത്തിന് നിരക്കാത്ത വേലയൊന്നും രാമൻ കാണിച്ചിട്ടില്ല. അതൊക്കെ ഒന്ന് ഓർക്കേണ്ടായിരുന്നോ സുശീലേ എന്നാണ് ഇപ്പോൾ നാട്ടുകാർ ചോദിക്കുന്നത്. രാമനാമം ജപിച്ചിരിക്കേണ്ട മാസത്തിൽ കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് പാട്ടിയ പാട്ടുകാരിയായ സുശീലയെ കസേരയിൽനിന്ന് പടിയിറക്കാൻ പറ്റിയ സമയമായെന്നാണ് പാർട്ടിയിൽ ചിലർ പറയുന്നത്. 18 കൗൺസിലർമാരെ കിട്ടിയപ്പോൾ അത് പതിനെട്ടാംപടി പോലെയാണെന്നാണ് ഭാരതീയ പ്രമാണിമാർ ഉണർത്തിയത്. അതിലേക്ക് നയിച്ചത് രണ്ടുതരം അടിയൊഴുക്കുകളായിരുന്നു. ഒന്ന് പന്തളം ദേശമാകെ നടന്ന ശരണംവിളി. മറ്റൊന്ന് അല്പം ക്രിസ്ത്യാനികളെകൂടി പാട്ടിലാക്കാൻ കഴിഞ്ഞതും. ശരണംവിളിക്ക് നേതൃത്വം നൽകിയത് കെ.വി. പ്രഭയായിരുന്നു. ക്രിസ്ത്യാനികളെ തടുത്തുകൂട്ടി താമരയിൽ കുത്തിച്ചത് അച്ചൻകുഞ്ഞ് ജോൺ എന്ന ഓർത്തഡോക്സ് സഭക്കാരനും. ചെയർമാൻ പദത്തെ പരിണയിക്കാൻ രണ്ടുപേരും 'ത്രയംബകം' എടുത്തുയർത്തി കുലച്ച് വില്ലാളി വീരന്മാരെപോലെ നിന്നതിനാൽ നേതൃത്വത്തിന് ആകെ കൺഫ്യൂഷനായി. സഭയിലെ അച്ചന്മാർ കുഞ്ഞച്ചനുവേണ്ടി സമ്മർദവും തുടങ്ങിയിരുന്നു. ശ്രീ അയ്യപ്പന്‍റെ നാട്ടിൽ ക്രിസ്ത്യാനിയെ ഭരണമേൽപിക്കുന്നത് ഭാരത സംസ്കാരത്തിന് നിരക്കുന്നതല്ലെന്ന ബോധ്യത്തിലാണ് പെട്ടകുടുക്കിൽനിന്ന് തടിതപ്പാനുള്ള വഴിയെന്ന നിലയിൽ സംവരണ സീറ്റിൽ വിജയിച്ച സുശീലക്ക് കസേര നൽകിയത്. അത് സ്ഥിരം പദവിയാണെന്ന് ധരിച്ചുപോയതാണ് സുശീലക്ക് പറ്റിയ പറ്റ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.