ഇരുകരയും മുങ്ങി മണിയാർ റോഡ്

വടശ്ശേരിക്കര: കക്കാട്ടാറിന്‍റെ തീരത്തുകൂടി മണിയാറിനെ പെരുനാടുമായി ബന്ധിപ്പിക്കുന്ന രണ്ട് റോഡും വെള്ളം കയറി മുങ്ങിയതോടെ ഇരുകരയിലെയും നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിലായി. മണിയാർ ജലസംഭരണിയുടെ മുകളിൽക്കൂടി കടന്നുപോകുന്ന മഠത്തുമൂഴി -മണിയാർ റോഡും കിഴക്കേ മാമ്പാറ വഴി കടന്നുപോകുന്ന എരുവാറ്റുപുഴ -മണിയാർ റോഡുമാണ് എല്ലാ വർഷവും കക്കാട്ടാറ്റിൽ ജലനിരപ്പുയരുന്നതോടെ ദിവസങ്ങളോളം വെള്ളംകയറി സഞ്ചാരയോഗ്യമല്ലാതാകുന്നത്. മണിയാർ വഴി കടന്നുപോകുന്ന ഇരുറോഡും മണ്ണാറക്കുളഞ്ഞി -ചാലക്കയം ശബരിമല പാതയെയും വടശ്ശേരിക്കര -ചിറ്റാർ-ഗവി റോഡിനെയും ബന്ധിപ്പിക്കുന്നതാണ്. മുമ്പ് സഞ്ചാരയോഗ്യമായിരുന്ന ഈ തീരദേശ പാതകൾ പെരുനാട് ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള സംഭരണി വന്നതോടെയാണ് ചെറിയ വെള്ളപ്പൊക്കം ഉണ്ടായാൽപോലും മൂടാൻ തുടങ്ങിയത്. ഈ റോഡുകളിൽ വെള്ളം കയറിയാൽ ദിവസങ്ങളോളം ഇതുവഴി യാത്ര സാധ്യമല്ല. തോട്ടം മേഖലയായതിനാൽ പ്രദേശത്തുള്ളവർക്ക് കിലോമീറ്ററുകൾ ചുറ്റിക്കറങ്ങിവേണം പഞ്ചായത്ത് ആസ്ഥാനമായ പെരുനാട്ടിലോ ചികിത്സാ സൗകര്യമുള്ള സ്ഥലങ്ങളിലോ എത്താൻ. മണിയാർ റോഡിന്‍റെ മഠത്തുമൂഴി കരയിലെ നെടുമൺ മൂഴിക്കൽ പാലം ഉയർത്തി വെള്ളപ്പൊക്ക കാലത്തും ഗതാഗത സൗകര്യം സാധ്യമാക്കുന്നതിന് റീബിൽഡ് പ്രകാരം 90 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. PTL44maniyar വെള്ളംകയറി മൂടിയ മണിയാർ റോഡിലെ മൂഴിക്കൽ പാലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.