സ്‌കൂട്ടർ യാത്രികനെ മർദിച്ച യുവാവിന് ജാമ്യം; പ്രതിഷേധവുമായി ബന്ധുക്കൾ

പന്തളം: സ്‌കൂട്ടറിൽ പോയ യുവാവിനെ തടഞ്ഞുനിർത്തി മർദിച്ച് റോഡരികിൽ തള്ളിയ കേസിൽ ഒരാളെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. കുളനട പാണിൽ പൂക്കൈത മുരുപ്പേൽ ദിലീപാണ് (30) അറസ്റ്റിലായത്. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. രണ്ടുപേർകൂടി കേസിലെ പ്രതികളാണ്. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. കൈപ്പുഴ കടലിക്കുന്ന് വട്ടയത്ത് മേലേമുറിയിൽ വി.ടി. ജോർജിനാണ് (44) ആക്രമണത്തിൽ പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജോർജിന്റെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. പ്രതിക്കെതിരെ ചുമത്തിയ തന്നിഷ്ടത്തോടെ കഠിനദേഹോപദ്രവം ഉണ്ടാക്കുകയെന്ന ദുർബല വകുപ്പ് പുനഃപരിശോധിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ഞായറാഴ്ച വൈകീട്ട് ആറോടെ, കടലിക്കുന്നിനു സമീപം കൈതക്കാട്-മംഗലം-ചുവട്ടാന റോഡിൽവെച്ചാണ് ജോർജിനെ മർദിച്ചത്. ഇതിനുശേഷം ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറും റോഡരികിലെ 20 അടി താഴ്ചയിലേക്ക് മറിച്ചിട്ടിരുന്നു. ജോർജിന്റെ കഴുത്തിന്റെ അസ്ഥിക്ക് പൊട്ടലുണ്ട്. കിടക്കയിൽ വിശ്രമമാണ് ഡോക്ടർമാരുടെ നിർദേശം. ഭാര്യ സജിനി ജോണിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇപ്പോൾ കേസെടുത്തത്. സംഭവത്തെ പൊലീസ് ലഘൂകരിക്കുന്നതായും ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.