പത്തനംതിട്ട: ബഫർസോൺ റദ്ദാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഇടതു മുന്നണി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ രണ്ടിന് പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ ഏകദിന സത്യഗ്രഹം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ എം.എൽ.എമാരടക്കം സത്യഗ്രഹ സമരത്തിൽ മുഴുവൻ സമയവും പങ്കെടുക്കും. ബഫർസോൺ വിഷയത്തിൽ സുപ്രീംകോടതിയിൽ കക്ഷിചേരാൻ തീരുമാനിച്ച കേരള സർക്കാർ നടപടിയെ എൽ.ഡി.എഫ് സ്വാഗതം ചെയ്യുന്നതായും അവർ പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കാൻ വനംവകുപ്പ് റിമോട്ട് സെൻസറിങ് മുഖേന അളവെടുപ്പും ആരംഭിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധി വരുന്നത് വരെ ഈ നടപടി നിർത്തിവെക്കണം. ഗാഡ്ഗിൽ റിപ്പോർട്ട് വന്നതോടെയാണ് കേരളത്തിലെ പകുതിയോളം പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽ കുടിയിറക്കലിന്റെ ആശങ്കയിലായത്. ഗാഡ്ഗിൽ തയാറാക്കിയ റിപ്പോർട്ടിൽനിന്ന് ചെറിയ ഭേദഗതികൾ മാത്രം ഉൾപ്പെടുത്തി കസ്തൂരിരംഗൻ കമീഷൻ റിപ്പോർട്ടാണ് ഇപ്പോൾ കേന്ദ്ര സർക്കാറിന്‍റെ അന്തിമ വിജ്ഞാപനത്തിന് കാത്തിരിക്കുന്നത്. കസ്തൂരിരംഗൻ റിപ്പോർട്ടിൽ ജനവാസകേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കിയിട്ടില്ല. ഗാഡ്ഗിൽ കൊണ്ടുവന്ന എല്ലാ ജനദ്രോഹ നടപടികളും കസ്തൂരിരംഗൻ ആവർത്തിക്കുക മാത്രമാണ് ചെയ്തത്. ഈ റിപ്പോർട്ട് അതേപടി കേന്ദ്ര സർക്കാർ നടപ്പാക്കിയാൽ പതിനായിരക്കണക്കിന് സാധാരണ കുടുംബങ്ങൾക്ക് കിടപ്പാടം പോലും നഷ്ടപ്പെടുത്തി ഇറങ്ങേണ്ടി വരും. 10 കിലോമീറ്റർ ദൂരപരിധി കുറച്ചുകൊണ്ടുള്ള ഒരു തീരുമാനവും അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ കേന്ദ്രത്തിൽ സമർപ്പിക്കാൻ തയാറായില്ല. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഉമ്മൻ വി. ഉമ്മൻ കമീഷൻ ഭേദഗതി വരുത്തുകയും കസ്തൂരിരംഗൻ നിർദേശങ്ങളിൽനിന്ന് ജനവാസ കേന്ദ്രങ്ങൾ പൂർണമായും ഒഴിവാക്കണമെന്ന തീരുമാനമെടുക്കുകയും ഇത് കേന്ദ്ര സർക്കാറിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. ബഫർസോൺ ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചപ്പോഴും ഒരുകിലോമീറ്റർ ദൂരപരിധി അംഗീകരിക്കാൻ കഴിയില്ലെന്നും ജനവാസ കേന്ദ്രങ്ങളെ പൂർണമായും ബഫർസോൺ പരിധിയിൽനിന്ന് ഒഴിവാക്കണമെന്നുമാണ് സംസ്ഥാന സർക്കാറിന്‍റെ ആവശ്യം. വാർത്തസമ്മേളനത്തിൽ എൽ.ഡി.എഫ് കൺവീനർ അലക്സ് കണ്ണമ്മല, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ, മുൻ എം.എൽ.എ രാജു എബ്രഹാം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.