പരിസ്ഥിതിലോല മേഖല: എം.സി.വൈ.എം നേതൃത്വത്തിൽ വൻ റാലി

പത്തനംതിട്ട: പരിസ്ഥിതിലോല മേഖല പ്രഖ്യാപനവും ബഫർസോൺ നീക്കവും ഒരു ജനതയെ കുടിയൊഴിപ്പിക്കാനുള്ള കുതന്ത്രമാണെന്ന് ആരോപിച്ച് എം.സി.വൈ.എം നേതൃത്വത്തിൽ പത്തനംതിട്ടയിൽ വൻ പ്രതിഷേധം. ‌മലയോര ജനതയോടൊപ്പം മലങ്കരയുടെ യുവത്വം എന്ന മുദ്രാവാക്യവുമായി ശനിയാഴ്ച രാവിലെ മുതൽ പത്തനംതിട്ട കലക്ടറേറ്റ് പടിക്കൽ എം.സി.വൈ.എം പ്രവർത്തകരുടെ നേതൃത്വത്തിൽ ഉപവാസം നടത്തി. അതിന്‍റെ തുടർച്ചയായി വൈകീട്ട് ടൗണിലേക്ക് നടത്തിയ ബഹുജന റാലിയിൽ ബിഷപ്പുമാരും വൈദികരും അൽമായരും അടക്കം വൻ ജനാവലി പങ്കാളികളായി. ബഫർസോൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ ആശങ്കയിലായ മലയോര ജനതയുടെ വികാര പ്രകടനമായി റാലി മാറി. രാവിലെ ആരംഭിച്ച ഉപവാസത്തിന് എം.സി.വൈ.എം പത്തനംതിട്ട രൂപത പ്രസിഡന്‍റ് അജോഷ് എം. തോമസ്, അജപാലന സമിതി സെക്രട്ടറി സണ്ണി മാത്യു പാറയ്ക്കൽ, വൈദിക, അൽമായ യുവജന പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി. ഉപവാസം പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. രൂപതയുടെ മുൻ അധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റം, വികാരി ജനറാൾ മോൺ. ഡോ. ഷാജി മാണികുളം, പ്രൊക്യുറേറ്റർ ഫാ. ജിൻസ് മേപ്പുറത്ത്, എം.സി.വൈ.എം ഡയറക്ടർ ഫാ. സ്കറിയ പതാലിൽ, മദർ ഹൃദ്യ എസ്.ഐ.സി, എം.സി.വൈ.എം സഭാതല ജനറൽ സെക്രട്ടറി സുബിൻ തോമസ്, ഫാ. സ്കോട്ട് സ്ലീബ പുളിമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു. സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വൈദികരും അൽമായ നേതാക്കളും സംസാരിച്ചു. ഉപവാസ ധർണയുടെ സമാപനത്തിൽ പത്തനംതിട്ട ടൗണിൽ നടന്ന റാലി സി.ബി.സി.ഐ വൈസ് പ്രസിഡന്‍റ് ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കലക്ടറേറ്റ് പടിക്കൽനിന്ന് ആരംഭിച്ച റാലിക്ക് മെത്രാപ്പോലീത്തമാരായ ഡോ. സാമുവേൽ മാർ ഐറേനിയോസ്, ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ്, ഡോ. ജോസഫ് മാർ തോമസ് എന്നിവർ നേതൃത്വം നൽകി. കലക്ടറേറ്റ്, ജനറൽ ആശുപത്രി ജങ്ഷൻ വഴി സെൻട്രൽ ജങ്ഷനിൽ റാലി സമാപിച്ചു. സമാപന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. കിഫ ലീഗൽ സെൽ ഡയറക്ടർ ജോണി കെ. ജോർജ് മുഖ്യപ്രഭാഷണം നടത്തി. ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത സമാപനസന്ദേശം നൽകി. PTL41mcym rally പത്തനംതിട്ടയിൽ എം.സി.വൈ.എം നടത്തിയ ഉപവാസത്തിന്‍റെ സമാപന ഭാഗമായി മെത്രാപ്പോലീത്തമാരായ ഡോ. സാമുവേൽ മാർ ഐറേനിയോസ്, ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ്, ഡോ. ജോസഫ് മാർ തോമസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന റാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.