പരിസ്ഥിതി ലോല പ്രദേശം കത്തുന്നു ജില്ലയിലെ എം.എൽ.എമാർ രാജിവെക്കണം- കെ.പി.സി.സി

2019 ഒക്ടോബർ 23 ലെ മന്ത്രിസഭ തീരുമാനം തിരുത്തി ജനങ്ങളോട് മാപ്പ് പറയണം പത്തനംതിട്ട: പരിസ്ഥിതിലോല പ്രദേശങ്ങളിലെ ജനവാസ മേഖലയിൽ ഒരു കിലോമീറ്റർ ബഫർ സോണായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിക്ക് കാരണക്കാർ സംസ്ഥാന സർക്കാറാണെന്നും, ഉത്തരവാദിത്തം ഏറ്റെടുത്ത് ജില്ലയിലെ എം.എൽ.എമാർ രാജിവെക്കണമെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സുപ്രീം കോടതിയിൽ നടക്കുന്ന കേസിൽ കക്ഷിചേർന്ന് മലയോര മേഖലയിലെ തൽസ്ഥിതി കോടതിയെ ബോധ്യപ്പെടുത്തേണ്ട സർക്കാർ ജനങ്ങളുടെ മുറവിളി പോലും കേൾക്കാതെ നിസ്സംഗത പാലിച്ചു. ജില്ലയിലെ ഒരു എം.എൽ.എക്കും തങ്ങൾ പ്രതിനിധീകരിക്കുന്ന പ്രദേശത്തിനും ജനങ്ങൾക്കും വേണ്ടി ശബ്ദമുയർത്താൻ കഴിഞ്ഞില്ല. ജില്ലയിലെ അഞ്ച് എം.എൽ. എമാരും ഉറക്കം തൂങ്ങികളായി. പരിസ്ഥിതി ലോല മേഖലയിൽ ഒരു കിലോമീറ്റർ ദൂരം ബഫർ സോണായി തീരുമാനിക്കാൻ ഇടത് മുന്നണി മന്ത്രിസഭ യോഗമാണ് തീരുമാനിച്ചത്. കോടതി വിധിക്ക് കാരണം ആ മന്ത്രിസഭ യോഗ തീരുമാനമാണ്. 2019 ഒക്ടോബർ 23 ലെ മന്ത്രിസഭ തീരുമാനം തിരുത്തി ജനങ്ങളോട് മാപ്പ് പറയണം. ജില്ലയിലെ അരുവാപ്പുലം, തണ്ണിത്തോട് ചിറ്റാർ, സീതത്തോട്, വടശ്ശേരിക്കര, പെരുനാട്, കൊല്ലമുള എന്നീ 7 വില്ലേജുകളിലെ കുടുംബങ്ങളെ കോടതി വിധി മൂലം കുടി ഒഴിപ്പിക്കേണ്ടി വരും. ഒരു നിർമാണവും നടത്താൻ സർക്കാർ ഓഫിസുകളിൽനിന്ന് അനുമതി കിട്ടുന്നില്ല. വില്ലേജ് ഓഫിസുകളിൽ വിവിധ ആവശ്യവുമായി സമീപിക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകാൻ തയാറാകുന്നില്ല. സുപ്രീം കോടതിയിൽ പുനഃപരിശോധന ഹരജി നൽകാൻ അടിയന്തരമായി സർക്കാർ തയാറാവണം. മലയോര മേഖലയിലെ ജനങ്ങൾ നടത്തുന്ന സമരത്തിന്റെ മുന്നിൽ വിജയം കാണും വരെ കോൺഗ്രസ് ഉണ്ടാകുമെന്നും പഴകുളം മധു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.