പത്തനംതിട്ട: ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് കോഴഞ്ചേരിയിലെ എല്ലാ വാർഡുകളിലും വൃക്ഷത്തൈകൾ നട്ട് പരിപാലിക്കുന്ന പദ്ധതിയുമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. കോഴഞ്ചേരി ഈസ്റ്റ് യു.പി സ്കൂളിൽ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് വിത്തുകൾ പാകി 3000 തൈ ഉൽപാദിപ്പിച്ച് കവറുകളിലാക്കി വാർഡുകളിൽ വിതരണം ചെയ്യും. വനംവകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം ലഭ്യമാക്കിയ പ്ലാവ്, കശുമാവ്, നെല്ലി, രക്തചന്ദനം, പേര, പൂവരശ്, ദന്തപ്പാല, മുരിങ്ങ എന്നിവയുടെ തൈകളാണ് നഴ്സറിയിൽ തയാറാക്കിയത്. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡുമായി ചേർന്ന് പമ്പാനദീതീര സംരക്ഷണ പ്രവൃത്തിയിൽ ഉൾപ്പെടുത്തി കീഴുകര വാർഡിൽ രണ്ടായിരത്തോളം രാമച്ച തൈകളും തമ്പകം, കാശാവ്, ഇലഞ്ഞി, നീർമരുത്, കൂവളം, അശോകം, ചമത, ആഞ്ഞിലി, പ്ലാവ്, മാവ് കുടംപുളി, കാട്ടുജാതി, ചെമ്മരം തുടങ്ങി 38 ഇനത്തിൽപെട്ട വൃക്ഷങ്ങളും പരിപാലിച്ചുവരുന്നു. നിലവിലെ നീർച്ചാലുകളും തോടുകളും പുനരുജ്ജീവിപ്പിക്കുന്ന പ്രവൃത്തികളും നടക്കുന്നുണ്ട്. മാലിന്യവാഹിയായ കുരീക്കാട്ടിൽപടി - ചാപ്പൽപടി തോട്, തണുങ്ങാട്ടിൽ പാലം മുതൽ ചന്തക്കടവ് വരെ തോട് എന്നിവ വൃത്തിയാക്കി വശങ്ങളിൽ കയർഭൂവസ്ത്രം വിരിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചു. തീറ്റപ്പുൽകൃഷി, മഴക്കുഴി, കിണർ, ആട്ടിൻകൂട് എന്നിവയുടെ നിർമാണങ്ങൾ പൂർത്തിയായി. ഈ സാമ്പത്തികവർഷം വ്യത്യസ്ത പ്രവർത്തനങ്ങൾ വിഭാവനം ചെയ്തിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ജിജി വർഗീസ് ജോൺ അറിയിച്ചു. ------- മത്സ്യകൃഷി വിളവെടുപ്പ് പത്തനംതിട്ട: സുഭിക്ഷ കേരളം, ജനകീയ മത്സ്യകൃഷി പൊതുകുളങ്ങളിലെ മത്സ്യകൃഷി ജില്ലതല വിളവെടുപ്പിന് തുടക്കമായി. പൊതുജലാശയങ്ങള്‍ സംരക്ഷിക്കുക, മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുക, ഭക്ഷ്യസുരക്ഷ, സുരക്ഷിത ഭക്ഷണം എന്നിവ ലക്ഷ്യമാക്കി നടപ്പാക്കിയ പദ്ധതിയായ പൊതുജലാശയങ്ങളിലെ മത്സ്യകൃഷിയുടെ ജില്ലതല വിളവെടുപ്പിന്‍റെ ഭാഗമായി തലക്കോട്ട ചിറയിലെ വിളവെടുപ്പ് നഗരസഭ ചെയര്‍പേഴ്സൻ സുശീല സന്തോഷ് നിര്‍വഹിച്ചു. ജില്ല ഫിഷറീസ് ഓഫിസര്‍ പി. ശ്രീകുമാര്‍ പദ്ധതി വിശദീകരിച്ചു. പത്തനംതിട്ട ജില്ല മത്സ്യഭവന്‍ ഓഫിസര്‍ വി.സിന്ധു, പന്നിവേലിച്ചിറ ഫിഷറീസ് എക്സ്റ്റെന്ഷന് ഓഫിസര്‍ ഫിറോസിയ നസീമ ജലാല്‍, പ്രോജക്ട് ഓഡിനേറ്റര്‍മാരായ എസ്.ജിഷ, പി.ജെ. കവിത, അക്വാകള്‍ചര്‍ പ്രമോട്ടര്‍മാരായ അബിത, ആദര്‍ശ് തുടങ്ങി വകുപ്പുതല ജീവനക്കാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.