സ്ഥല പരിമിതി കാരണം യാത്രക്കാരും ബസും തിങ്ങിനിറഞ്ഞ പാലക്കാട് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ്
ഉത്സവ സീസണിൽ പാലക്കാട് ജില്ലയിൽ യാത്രദുരിതം
പാലക്കാട്: ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവന്ന് ജനജീവിതം സാധാരണ നിലയിലേക്ക് നടന്നടുക്കുമ്പോഴും ജില്ലയിൽ ബസ്, ട്രെയിൻ ഗതാഗതം പൂർവസ്ഥിതിയിലായില്ല. രാത്രി എട്ടുമണി കഴിഞ്ഞാൽ നഗരത്തിൽനിന്ന് ഗ്രാമീണ മേഖലകളിലേക്ക് ബസ് സർവിസ് ഇല്ലാത്തത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.
ഇന്ധന വില വർധനയിൽ പൊറുതിമുട്ടിയ ഇടത്തര -സാധാരണ വിഭാഗങ്ങൾ യാത്രക്കായി ആശ്രയിക്കുന്ന പാസഞ്ചർ ട്രെയിൻ, ബസ് സർവിസുകൾ മുഴുവനും പുനഃസ്ഥാപിക്കാത്തത് യാത്രക്ലേശം രൂക്ഷമാക്കുന്നു. അന്തർസംസ്ഥാന ബസ് സർവിസുകൾ കൂടുതലും പാലക്കാട് വഴിയാണ് പോകുന്നത്.
വർഷങ്ങൾക്കു മുമ്പ് പുതുക്കിപ്പണിയാൻ പൊളിച്ചുമാറ്റിയ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ തുറന്നുകൊടുക്കാൻ കഴിയാത്തതിനാൽ യാത്രക്കാർക്ക് നിൽക്കാൻ പോലും സൗകര്യമില്ല. വിഷു, ഈസ്റ്റർ അവധിയിൽ ജില്ലയിലെത്തിയ ഇതര സംസ്ഥാനത്ത് പഠിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ കഴിഞ്ഞദിവസം രാത്രിയിൽ നാട്ടിലെത്താൻ ഏറെ ബുദ്ധിമുട്ടി.
രാത്രി എട്ടര കഴിഞ്ഞാൽ ഒറ്റപ്പാലം, പട്ടാമ്പി ഭാഗത്തേക്ക് ബസില്ലാത്തതിനാൽ 8.30നുള്ള കെ.എസ്.ആർ.ടി.സി ബസിൽ ബുധനാഴ്ച സ്റ്റാൻഡിൽ നിന്നേ യാത്രക്കാർ നിറഞ്ഞു. സ്റ്റാൻഡിൽ നിൽക്കുന്ന ഒറ്റപ്പാലം ഭാഗത്തേക്കുള്ള മറ്റു യാത്രക്കാരെ ഒഴിവാക്കിയാണ് യാത്ര തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.