പത്തിരിപ്പാല: മാങ്കുറിശ്ശി ടൗണിലെ വാടകക്കെടുത്ത ഒറ്റമുറിയിൽ പതിയ മുഴങ്ങുന്ന താളത്തിൽ ഏതാനും വിദ്യാർഥികൾക്കിടയിൽ സൗമ്യനായി ഒരു ഗുരുവുണ്ട്. ആളുകൂടുന്നിടമെല്ലാം െകാറോണ ഭീതി അപഹരിച്ചപ്പോൾ പ്രതീക്ഷകൾക്ക് കൊട്ടിക്കയറാൻ വാടകമുറി നൽകിയ കല്ലൂർ അമ്പലപ്പടി സ്വദേശി രാമകൃഷ്ണൻ. ഇനിയൊരുത്സവത്തിൽ ചെണ്ടയുടെ പെരുക്കത്തിൽ മതിമറക്കാൻ എത്രനാൾ കാത്തിരിക്കണമെന്ന് രാമകൃഷ്ണനറിയില്ല. എന്നാൽ, ആ കാലം കഴിഞ്ഞും അതിജീവിക്കേണ്ട കലയുടെ, ചെണ്ടയുടെ താളമാണ് ഇൗ കലാകാരന് ഭാവിയിലേക്കുള്ള വഴി.
കോവിഡ് കാലത്ത് തൊഴിലും വരുമാനവും നഷ്ടപ്പെട്ട ചെണ്ടവാദ്യകലാകാരനായ രാമകൃഷ്ണൻ പ്രതിഫലേച്ചയില്ലാതെ 11 വിദ്യാർഥികൾക്കാണ് മാങ്കുറിശ്ശിയിലെ വാടകമുറിയിൽ പരിശീലനം നൽകുന്നത്. ചെണ്ട, തിമില, ഇടക്ക എന്നിവയും നിർമാണവും ഇവിടെ പരിശീലനം നൽകിവരുന്നു. ഇതിനായി മാങ്കുറുശ്ശി ടൗണിൽ മുറി വാടകക്കെടുത്താണ് രാമകൃഷ്ണൻ പരിശീലനകേന്ദ്രം തുടങ്ങിയത്. തികച്ചും സൗജന്യമായി കുട്ടികളോട് പ്രതിഫലം വാങ്ങാതെയാണ് പരിശീലനം.
ലോക്ഡൗൺ കാലത്ത് വീട്ടിലിരിഞ്ഞ് മുഷിഞ്ഞ തങ്ങൾക്ക് ചെണ്ടപരിശീലനം ഏറെ പ്രയോജനകരമായെന്ന് വിദ്യാർഥികൾ പറയുന്നു. രണ്ടു വർഷമാണ് പരിശീലനകാലം. കല്ലൂർ നാരായണൻകുട്ടി ആശാൻ, കല്ലൂർരാമൻ കുട്ടിമാരാർ എന്നിവരുടെ ശിഷ്യൻകൂടിയാണ് 64കാരനായ രാമകൃഷ്ണൻ. ഇദ്ദേഹത്തിന് മലപ്പുറം, പാലക്കാട് ജില്ലകളിലായി 350ൽപരം ശിഷ്യന്മാരുണ്ട്. അഞ്ചു മാസത്തോളമായി വരുമാനമാർഗങ്ങളടഞ്ഞതോടെ കലാകാരന്മാരുടെ ജീവിതമാർഗം തന്നെ വഴിമുട്ടിയതായി കല്ലൂർ രാമകൃഷ്ണൻ പറഞ്ഞു. ചെണ്ടകലാകാരനെന്നതിനപ്പുറം ചെണ്ട, തിമില, എടക്ക എന്നിവയൊക്കെ നിർമിച്ച് നൽകിയിരുന്നു. എന്നാൽ, നിലവിൽ ഇതെല്ലാം നിലച്ച മട്ടാണ്.
പരിശീലനത്തിനിടെ ആരെങ്കിലും തരുന്ന ദക്ഷിണമാത്രമാണ് വാടക നൽകാനുള്ള ഏകവരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.