ചിറ്റൂർ: കമ്പിളി ചുങ്കത്ത് പൂട്ടിയിട്ട വീടുകൾ കുത്തിത്തുറന്ന് മോഷണം. ഏഴു പവൻ സ്വർണാഭരണം നഷ്ടപ്പെട്ടതായി പരാതി. കമ്പിളിചുങ്കം-പന്നിപ്പെരുന്തല റോഡിലെ മൂന്ന് വീടുകളിലാണ് മോഷണം നടന്നത്. കോയമ്പത്തൂരിൽ ജോലി ചെയ്യുന്ന ശ്രേയസ് ജോസിന്റെ വീട്ടിൽനിന്നാണ് ഏഴ് പവൻ സ്വർണം നഷ്ടമായത്. സമീപത്തുള്ള അരുൺ, അസ്ലം എന്നിവരുടെ വീടുകളുടെ മുൻവശത്തെ വാതിലുകൾ കുത്തിത്തുറന്നിട്ടെങ്കിലും കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം.
മോഷണം നടന്ന വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് മുഖംമൂടിധാരികളായ രണ്ടുപേർ വീടിനകത്തേക്ക് ടോർച്ച് അടിച്ചു നോക്കുന്നതായി വ്യക്തമായി. കഴിഞ്ഞ വ്യാഴാഴ്ച അമ്മ വീട്ടിലേക്ക് പോയ ശ്രേയസ് ജോസും കുടുംബവും കഴിഞ്ഞദിവസം രാത്രി തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിലെ രണ്ട് അലമാരകളും കുത്തിത്തുറന്ന നിലയിൽ കണ്ടു. അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് ശ്രേയസ് ജോസ് പറഞ്ഞു. ചിറ്റൂർ പൊലീസെത്തി പരിശോധന നടത്തി.
സമീപത്തെ രണ്ടു വീടുകളിലെയും താമസക്കാർ സ്ഥലത്തില്ലെന്ന് ശ്രേയസ് ജോസ് അറിയിച്ചതിനെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് അവിടെയും വാതിൽ കുത്തിത്തുറന്ന വിവരമറിയുന്നത്. അസ്ലവും കുടുംബവും ജോലിയുമായി ബന്ധപ്പെട്ട് തലശ്ശേരിയിലും അരുൺ കുടുംബത്തോടൊപ്പം പൊള്ളാച്ചിയിലെ ജോലി സ്ഥലത്തുമാണ് താമസം. മോഷണം നടന്നത് ഞായറാഴ്ച പുലർച്ചെ ആകാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.