കോവിഡ് കാലത്തെ തിരക്കൊഴിഞ്ഞ ട്രാക്കുകൾ അനുഗ്രഹമായി ന്യൂഡൽഹി: നൂറു ശതമാനം സമയനിഷ്ഠ കൈവരിച്ച് ഇന്ത്യൻ റെയിൽവേ ചരിത്രം രചിച്ചു. യാത്രാവണ്ടികൾ എല്ലാം തന്നെ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചാണ് ജൂലൈ ഒന്നിന് റെക്കോഡ് സൃഷ്ടിച്ചത്. പാസഞ്ചർ ട്രെയിനുകളും സമയം തെറ്റിച്ചില്ല. ലോക്ഡൗൺ കാരണം ട്രാക്കുകൾ തിരക്കൊഴിഞ്ഞതിനെ തുടർന്നാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. ലോക്ഡൗണിനെ തുടർന്ന് മൊത്തം ട്രെയിനുകളിൽ രണ്ട് ശതമാനത്തിലും താഴെ മാത്രമാണ് ഒാടുന്നത്. ഇതാണ് കാരണമെങ്കിലും രാജ്യചരിത്രത്തിലെ ആദ്യത്തെ സംഭവമെന്ന നിലയിൽ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് റെയിൽവേ മന്ത്രി പിയൂഷ് ഗോയലും റെയിൽവേ വകുപ്പും. 'ഫാസ്റ്റ് ലൈനിലെ ട്രെയിനുകൾ അമ്പരപ്പിക്കുന്ന നിലവാരത്തിലേക്ക് അവരുടെ സേവനങ്ങൾ മെച്ചപ്പെടുത്തിയതോടെ ഇന്ത്യൻ റെയിൽവേ ജൂലൈ ഒന്നിന് 100 ശതമാനം സമയനിഷ്ഠ പാലിച്ച് പുതിയ റെക്കോഡ് കുറിച്ചു' -മന്ത്രി പിയൂഷ് ഗോയൽ ട്വിറ്ററിൽ കുറിച്ചു. ജൂൺ 23ന് 99.5 ശതമാനം സമയനിഷ്ഠ പാലിച്ചതാണ് ഇതിനുമുമ്പത്തെ റെക്കോഡ്. അന്ന് ഒരു ട്രെയിൻ വൈകിയോടിയിരുന്നു. ആഗസ്റ്റ് 12 വരെ എല്ലാ ലോക്കൽ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. നിലവിൽ ഒാടുന്ന 230 പ്രത്യേക ട്രെയിനുകൾ നിർബന്ധമായും 100 ശതമാനം കൃത്യനിഷ്ഠ പാലിക്കണമെന്ന് അധികൃതർ പ്രത്യേക അറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.