വള്ളിക്കുന്ന്: എൻ.എസ്.എസ് വളൻറിയർമാരുടെ സ്നേഹത്തണലിൽ നിർമാണം പൂർത്തിയായ വീട്ടിൽ സഹോദരങ്ങൾക്ക് ഇന്ന് മുതൽ അന്തിയുറങ്ങാം. 'മാധ്യമം' വാർത്തയെ തുടർന്ന് എൻ.എസ്.എസ് ഏറ്റെടുത്ത വീടിെൻറ താക്കോൽദാനം വെള്ളിയാഴ്ച നടക്കും. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പരുത്തിക്കാട് കൈപ്പുറം കോളനിയിലെ പ്ലസ് ടു വിദ്യാർഥി സായൂജ്, ഏഴാം ക്ലാസ് വിദ്യാർഥി സജിൻ എന്നിവരാണ് ഓലക്കുടിലിൽ വൈദ്യുതിയില്ലാതെ ഓൺലൈൻ പഠനംപോലും മുടങ്ങി ദുരിതത്തിലായത്.
കൈപ്പുറം വീട്ടിൽ കുട്ടൻ-ഷമ്മി ദമ്പതികളുടെ മക്കളായ ഇവരുടെ ദുരിതാവസ്ഥ 'മാധ്യമം' വാർത്ത ആക്കിയിരുന്നു. തുടർന്ന് വീട് നിർമിക്കാൻ എൻ.എസ്.എസ് രംഗത്ത് വരികയായിരുന്നു. എൻ.എസ്.എസിെൻറ മലപ്പുറം വെസ്റ്റ് പ്രോജക്ടായ സ്നേഹഭവനം പദ്ധതി പ്രകാരമാണ് പാതിവഴിയിലായ ഇവരുടെ വീട് നിർമാണം പൂർത്തീകരിക്കാൻ തുക അനുവദിച്ചത്. ഡിസ്ട്രിക്ട് കോ ഓഡിനേറ്റർ സക്കറിയ പൂഴിക്കലിെൻറ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് തുക കൈമാറിയത്.
അത്താണിക്കൽ സി.ബി ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻറ് സുരേന്ദ്രൻ പനോളി, ബഷീർ തയ്യിൽ എന്നിവരുടെ മേൽനോട്ടത്തിലാണ് നിർമാണം പൂർത്തീകരിച്ചത്. സി.ബി.എച്ച്.എസ് സ്കൂൾ, നേറ്റീവ് എ.യു.പി സ്കൂൾ പി.ടി.എക്ക് പുറമെ നിരവധി സ്വകാര്യ വ്യക്തികളുടെയും സഹായം കൂടിയായതോടെ നിർമാണം വേഗത്തിൽ പൂർത്തീകരിക്കാനായി.
ഹയർ സെക്കൻഡറി എൻ.എസ്.എസ് വളൻറിയർന്മാർ പാഴ് വസ്തുക്കൾ ശേഖരിച്ച് വിറ്റുകിട്ടിയ പൈസയാണ് വീട് നിർമാണത്തിന് ഉപയോഗിച്ചത്.
വള്ളിക്കുന്ന് സി.ബി.എച്ച് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ പി. അബ്ദുൽ ഹമീദ് എം.എൽ.എ താക്കോൽദാനം നിർവഹിക്കും.
വീടിെൻറ അവസാനഘട്ട ജോലികൾ വിലയിരുത്താൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശൈലജയുടെ നേതൃത്വത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. ശശികുമാർ, സ്കൂൾ പ്രിൻസിപ്പൽ കൃഷ്ണാനന്ദൻ എന്നിവരുടെ നേതൃത്വത്തിൽ ഇവരുടെ വീട്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.