വള്ളിക്കുന്ന്: ജലജീവൻ മിഷൻ പദ്ധതിയുടെ വാട്ടർ ടാങ്ക് നിർമാണത്തിന് പിതാവിന്‍റെ സ്മരണാർഥം ലക്ഷങ്ങൾ വിലമതിക്കുന്ന 10 സെന്‍റ് ഭൂമി വിട്ടുനൽകി കുടുംബം. കലാകായിക സാമൂഹിക രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്ന മുൻ സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാർ മാധവൻ പാലാട്ടിന്‍റെ സ്മരണാർഥം ഭാര്യ ആനന്ദ ലക്ഷ്മി ടീച്ചർ മക്കൾ ഡോ. വിനോദ്, വി. അനൂപ്, വി. ശ്രീജയ എന്നിവരുടെ സാന്നിധ്യത്തിലാണ് ഭൂമി കൈമാറിയത്.
പഞ്ചായത്തിൽ ഹാളിൽ നടന്ന ചടങ്ങിൽ അത്താണിക്കൽ സി.ബി ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പൽ കൂടിയായ ആനന്ദലക്ഷ്മിയിനിന്ന് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. ഷൈലജ ഭൂമിരേഖകൾ ഏറ്റുവാങ്ങി.
പദ്ധതി പ്രകാരം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ വാട്ടർടാങ്ക് നിർമിക്കാൻ അരിയല്ലൂർ, വള്ളിക്കുന്ന് വില്ലേജുകളിലായി ആകെ 20 സെന്‍റ് സ്ഥലം വില കൊടുത്ത് വാങ്ങിയിട്ടുണ്ട്. ജനങ്ങളിൽനിന്ന് ഫണ്ട് കണ്ടെത്തിയാണ് ജനകീയ കമ്മിറ്റി ഈ ഭൂമി വാങ്ങിയത്. പദ്ധതിയുടെ പ്രധാന ടാങ്ക് നിർമാണത്തിന് കാലിക്കറ്റ് സർവകലാശാല ഒന്നര ഏക്കർ ഭൂമി വിട്ടുകൊടുത്തിട്ടുണ്ട്.
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ജലജീവൻമിഷനുമായി കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതി നടപ്പാകുന്നതോടെ വള്ളിക്കുന്നിലെ കുടിവെള്ള ക്ഷാമം ഇല്ലാതാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ. ഷൈലജ പറഞ്ഞു. വൈസ് പ്രസിഡൻറ് മനോജ് കോട്ടാശ്ശേരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. ശശികുമാരൻ, അംഗങ്ങളായ കെ.വി. അജയ് ലാൽ, വി. ശ്രീനാഥ്, എം. കബീർ, സെക്രട്ടറി സി. സന്തോഷ്, പി.പി. അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.