ആനക്കയത്തെ ക്വാറിയിൽ റവന്യൂ വകുപ്പ് പരിശോധന നടത്തുന്നു
മഞ്ചേരി: ഏറനാട്, പെരിന്തൽമണ്ണ താലൂക്കുകളുടെ അതിർത്തിയിൽ പ്രവർത്തിക്കുന്ന അനധികൃത ക്വാറികൾക്കെതിരെ ശക്തമായ നടപടിയുമായി റവന്യൂ വകുപ്പ്. പെരിന്തൽമണ്ണ സബ് കലക്ടറുടെ നിർദേശത്തെ തുടർന്ന് പരിശോധന നടത്തി. ആനക്കയം വില്ലേജിൽ പ്രവർത്തിച്ച അനധികൃത ക്വാറിക്കെതിരെ കേസെടുത്തു.
കട്ടിങ് യന്ത്രം, ജെ.സി.ബി, ലോറി എന്നിവക്ക് പിഴ ഈടാക്കി. മേൽമുറി വില്ലേജിൽ നടത്തിയ പരിശോധനയിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ആനക്കയം, മങ്കട വില്ലേജുകളുടെ അതിർത്തിയിലുള്ള ചേപ്പൂർ മലയിൽ വ്യാപകമായ അനധികൃത ഖനനം നടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് റവന്യൂ വകുപ്പിന്റെ നടപടി.
ഏറനാട് ഡെപ്യൂട്ടി തഹസിൽദാർ അജി ലാലിന്റെ നേതൃത്വത്തിൽ റവന്യൂ, പൊലീസ്, ജിയോളജി വകുപ്പുകളുടെ സംയുക്ത പരിശോധനയിൽ ആനക്കയം, മേൽമുറി എന്നിവിടങ്ങളിലെ ഒമ്പതോളം അനധികൃത കരിങ്കൽ, ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നതായി കണ്ടെത്തി.
ഈ ക്വാറി ഉടമകൾക്ക് ലക്ഷങ്ങൾ പിഴ ചുമത്താൻ തീരുമാനിച്ചു. പിഴ ഒടുക്കാത്ത ക്വാറി ഉടമകളുടെ സ്വത്തുക്കൾ റവന്യൂ റിക്കവറി നിയമപ്രകാരം ജപ്തി ചെയ്യും. ജപ്തി നടപടികൾക്ക് ശേഷവും ലേലം നടന്നില്ലെങ്കിൽ ഈ ഭൂമി സർക്കാർ ഏറ്റെടുത്ത് ബോട്ടിങ് ലാൻഡുകളാക്കി മാറ്റുമെന്നും ഏറനാട് തഹസിൽദാർ എം. മുകുന്ദൻ പറഞ്ഞു. വരും ദിവസങ്ങളിലും ഈ പ്രദേശങ്ങളിൽ പരിശോധന ശക്തമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.
സ്ഥല ഉടമകൾക്കെതിരെയും അഞ്ചിരട്ടി പിഴ ഈടാക്കും. വാഹന ഉടമകൾക്കെതിരെയുള്ള നടപടി ഗുണം ചെയ്യുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്ഥല ഉടമകൾക്കെതിരെയും കർശന നടപടി സ്വീകരിക്കുന്നത്. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ലൊക്കേഷൻ ഉൾപ്പെടെ വിവരങ്ങൾ അറിയിക്കാൻ പൊതുജനങ്ങൾക്കായി വാട്സ്ആപ് നമ്പർ ഏർപ്പെടുത്തിയിട്ടുണ്ട്. വിവരം നൽകുന്നവരുടെ സ്വകാര്യത പൂർണമായി സംരക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു. ഫോൺ: 9495566121.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.