മഞ്ചേരി: അമിതവേഗം ചോദ്യം ചെയ്തതിന് പൊലീസുകാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. കൊണ്ടോട്ടി കുമ്മണിപ്പറമ്പ് സ്വദേശി വളപ്പിൽ വീട്ടിൽ ജംഷാദലി (33), കൊണ്ടോട്ടി മേലങ്ങാടി സ്വദേശി പുളിയൻചാലിൽ ഷിബിൻ (36) എന്നിവരെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകീട്ടാണ് സംഭവം. കോഴിക്കോട് ഭാഗത്തുനിന്ന് മഞ്ചേരി ഭാഗത്തേക്ക് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി യാത്രക്കാരുടെ ജീവന് അപായം വരുത്തുംവിധം അമിത വേഗത്തിൽ വന്ന ബസ് തടഞ്ഞ പൊലീസുകാരെയാണ് ഭീഷണിപ്പെടുത്തിയത്.
ബസ് ഡ്രൈവർ ജംഷാദലി ബ്രൗൺഷുഗർ കടത്തിയ കേസിലും പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും വധശ്രമ കേസിലും പ്രതിയാണ്. നാല് മാസം മുമ്പ് ബ്രൗൺ ഷുഗർ കടത്തിയതിന് കൊണ്ടോട്ടി പൊലീസ് പിടികൂടിയിരുന്നു. മൂന്നു മാസത്തെ ജയിൽവാസം കഴിഞ്ഞ് ഒരു മാസം മുമ്പാണ് പുറത്തിറങ്ങിയത്. കണ്ടക്ടർ ഷിബിനും നിരവധി അടിപിടി കേസുകളിലും മറ്റും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ബസ് പൊലീസ് പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കി. ജീവന് ഭീഷണിയാകും വിധം ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസും ക്രിമിനലുകൾക്ക് ഓടിക്കാൻ നൽകിയ ബസിന്റെ പെർമിറ്റും റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് നൽകുമെന്ന് മഞ്ചേരി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.