മഞ്ചേരി: വരി നിൽക്കാതെ ഒ.പി ടിക്കറ്റെടുക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടും സർക്കാർ ആശുപത്രികളിൽ തിരക്കിന് കുറവില്ല. മൊബൈൽ ആപ്ലിക്കേഷൻ ഒരുക്കി ഇ-ഹെൽത്ത് കേരള പദ്ധതി സജീവമാക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ശ്രമങ്ങൾ ചുരുക്കം രോഗികൾ മാത്രമാണ് ഏറ്റെടുത്തത്. മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ ഓരോ വിഭാഗത്തിലും ദിനംപ്രതി 10 മുതൽ 30 രോഗികൾക്ക് വരെ ഇ-ഹെൽത്ത് വഴി ടിക്കറ്റ് എടുക്കാൻ സാധിക്കും. എന്നാൽ ആശുപത്രിയിൽ വിരലിൽ എണ്ണാവുന്ന രോഗികൾ മാത്രമാണ് ഈ സേവനം പ്രയോജനപ്പെടുത്തുന്നത്.
പലരും ഒ.പി ആരംഭിക്കുന്നതിന് മുമ്പ് തന്നെ എത്തി ഏറെ നേരം വരിനിന്നാണ് നിലവിൽ ടിക്കറ്റ് എടുക്കുന്നത്.
ആശുപത്രിയിലെ തിരക്ക് കുറക്കാനാണ് സർക്കാർ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്. ജില്ലയിൽ ഇതുവരെ കുടുംബാരോഗ്യ കേന്ദ്രം, താലൂക്ക്, ജില്ല ആശുപത്രികൾ, മെഡിക്കൽ കോളജ് ഉൾപ്പടെ 60 സർക്കാർ ആശുപത്രികളിലാണ് ഇ-ഹെൽത്ത് സേവനം ആരംഭിച്ചത്. ഒരു രോഗി പോലും ഓൺലൈനായി ടിക്കറ്റ് എടുക്കാത്ത ആശുപത്രികളുണ്ട്.
വരി നിൽക്കാതെ വേഗത്തിൽ വീട്ടിൽ നിന്ന് ടിക്കറ്റ് എടുക്കാനുള്ള പദ്ധതിയെ കുറിച്ച് രോഗികൾക്കിടയിൽ കാര്യമായ പ്രചാരണം നടന്നിട്ടില്ല. പൂർണമായും ഒ.പി കൗണ്ടറുകൾ ഒഴിവാക്കി ഓൺലൈനിൽ ലഭ്യമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ ശ്രമം. ഇതിനായി ആരോഗ്യ കേന്ദ്രങ്ങളിലൂടെ ബോധവത്കരണം നടത്താനും പദ്ധതിയുണ്ട്. ഇ-ഹെൽത്ത് നടപ്പാക്കിയ ആശുപത്രികളിൽ സേവനം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് രോഗികൾക്ക് പരിചയപ്പെടുത്തും. ജില്ലയിൽ 14 സ്ഥാപനങ്ങളിൽ കൂടി ഇ-ഹെൽത്ത് സേവനം ഉടൻ ആരംഭിക്കും.
പൊതുജനങ്ങള്‍ക്ക് ഇ-ഹെല്‍ത്ത് പോര്‍ട്ടല്‍ വഴി സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനുകള്‍ക്കായി മുന്‍കൂറായി ബുക്ക് ചെയ്യാം. എത്ര ഡോക്ടര്‍മാര്‍ ബുക്കിങ് ദിവസം പരിശോധനക്ക് ഉണ്ടായിരിക്കും, രോഗിയുടെ മെഡിക്കല്‍ പശ്ചാത്തലം, ലാബ് ടെസ്റ്റുകളുടെ ഫലങ്ങള്‍, ഡോക്ടറുടെ മരുന്നു കുറിപ്പുകള്‍ തുടങ്ങിയവയെല്ലാം മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകും. ബുക്ക് ചെയ്യുന്നതിനോടൊപ്പം ഒ.പി ടിക്കറ്റ് ചാര്‍ജുകളുടെ ഓണ്‍ലൈന്‍ പേയ്മെന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഇ-ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കാൻ https://ehealth.kerala.gov.in പോർട്ടലിലെ ലിങ്ക് ക്ലിക്ക് ചെയ്യണം. അതിൽ ആധാർ നമ്പർ നൽകുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിൽ ഒ.ടി.പി വരും. ഈ ഒ.ടി.പി നൽകിയാൽ ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ (യു. എച്ച്.ഐ.ഡി.) നമ്പർ ലഭ്യമാകും. ആദ്യതവണ ലോഗിൻ ചെയ്യുമ്പോൾ ഈ തിരിച്ചറിയൽ നമ്പറും പാസ്വഡും മെസേജായി ലഭിക്കും.
ഇവ രണ്ടും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ആശുപത്രികളിലേക്ക് നിശ്ചിത തീയതിയിലേക്കും സമയത്തും അപ്പോയ്മെൻറ് എടുക്കാം. ഇ-ഹെൽത്ത് ആപ്പിലും യു.എച്ച്.ഐ.ഡി സൃഷ്ടിക്കാൻ സംവിധാനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.