മഞ്ചേരി: മഴക്കാലമായതോടെ മഞ്ചേരി സെൻട്രൽ ജങ്ഷനിൽ റോഡ് വീണ്ടും തകർന്നു. കോഴിക്കോട് റോഡിലേക്കും നിലമ്പൂർ റോഡിലേക്കും പ്രവേശിക്കുന്നിടത്താണ് വലിയ കുഴികൾ രൂപപ്പെട്ടത്. ഇതോടെ ഗതാഗതം ദുഷ്കരമായി. കുഴികളിൽ ചാടി വാഹനങ്ങൾ പതുക്കെ കടന്നുപോകുമ്പോൾ വലിയ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നു. കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതോടെ കാൽനടക്കാർക്കും പ്രയാസം സൃഷ്ടിക്കുന്നു. വാഹനങ്ങൾ കടന്നുപോകുമ്പോൾ ചളിവെള്ളം തെറിക്കുന്ന സ്ഥിതിയാണ്.
ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് റോഡ് കീറിയതോടെയാണ് റോഡ് തകർന്നത്. ഏറെ നാളത്തെ പ്രതിഷേധത്തിനൊടുവിൽ അറ്റകുറ്റപ്പണി നടത്തിയെങ്കിലും വീണ്ടും കുഴികൾ രൂപപ്പെട്ടു. കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ അപകടങ്ങൾ നിത്യസംഭവമാണ്. റോഡ് തകർച്ച പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.ടി.യു.സി ജേക്കബ് മഞ്ചേരി മണ്ഡലം ഭാരവാഹികൾ സെൻട്രൽ ജങ്ഷനിൽ പ്രതീകാത്മകമായി കടലാസുതോണി ഇറക്കി പ്രതിഷേധിച്ചു.
ജില്ല പ്രസിഡന്റ് അക്ബർ മിനായി ഉദ്ഘാടനം ചെയ്ത. മണ്ഡലം പ്രസിഡന്റ് പി.സി. ഷബീർ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ബിനോയ് പയ്യനാട്, നാസർ പുല്ലാര, റഷീദ് എലമ്പ്ര, നജീബ് തടപ്പറമ്പ്, സി.എം. അലി, മുനീർ ആലുക്കൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.