മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിന് മുന്നിലെ ഓട്ടോ പാർക്ക് ഒഴിവാക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനം. ഇതിനായി ട്രാഫിക് എസ്.ഐയെ ചുമതലപ്പെടുത്താനും ചൊവ്വാഴ്ച നഗരസഭ ചെയർപേഴ്സന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
ആശുപത്രിക്ക് മുന്നിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ റോഡിലെ തെരുവുകച്ചവടം നഗരസഭ ആരോഗ്യവിഭാഗം ഒഴിപ്പിച്ചിരുന്നു. എന്നാൽ, ഇവിടെ പിറ്റേദിവസം മുതൽ ഓട്ടോ സ്റ്റാൻഡ് ആക്കിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. കച്ചേരിപ്പടി ഐ.ജി.ബി.ടി സ്റ്റാൻഡിൽ സ്കൂൾ, കോളജ്, ടൂറിസ്റ്റ് ബസുകൾ നിർത്തിയിടുന്നത് ഒഴിവാക്കാനും തീരുമാനിച്ചു. ഇത് പരിശോധിക്കാനും ട്രാഫിക് പൊലീസിനെ ചുമതലപ്പെടുത്തി.
നെല്ലിപ്പറമ്പ് ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റും വൈദ്യുതി തൂണും മാറ്റാനും തീരുമാനിച്ചു. കച്ചേരിപ്പടി ബസ് സ്റ്റാൻഡ് സജീവമാക്കുന്നതിനായി ബസുടമകൾ, ബന്ധപ്പെട്ട അധികാരികൾ എന്നിവരുമായി ചർച്ച നടത്താനും സ്റ്റാൻഡിലെ പഴയ സ്റ്റേഷൻ മാസ്റ്റർ ഓഫിസിന് മുന്നിലെ ട്രാക്കുകൾ കെ.എസ്.ആർ.ടി.സിക്ക് നൽകാനും തീരുമാനിച്ചു.
നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു. എസ്.ഐ ആർ.പി. സുജിത്ത്, ട്രാഫിക് എസ്.ഐ എൻ. നസറുദ്ദീൻ, എം.വി.ഐ സി.കെ. മാർത്താണ്ഠൻ, ഡെപ്യൂട്ടി തഹസിൽദാർ പി. രാംദാസ്, പൊതുമരാത്ത് നിരത്ത് വിഭാഗം അസി. എൻജിനീയർ കെ.കെ. ഷിറാജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.