തിരൂരങ്ങാടി: കോവിഡ് ബാധിതരായ രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഭക്ഷണം വേണ്ട രീതിയില്‍ നല്‍കുന്നില്ലെന്നാരോപിച്ച് രോഗികളുടെ ഉപവാസസമരം.
കോവിഡ് പോസിറ്റിവായി ബന്ധു അടക്കം മരിച്ചതിനെത്തുടര്‍ന്ന് ചികിത്സയിൽ കഴിയുന്ന പരപ്പനങ്ങാടി കോണ്‍സ് മണ്ഡലം പ്രസിഡൻറ് പി.ഒ. സലാമിെൻറ നേതൃത്വത്തില്‍ ഏഴ് രോഗികള്‍ അടക്കമാണ് ഭക്ഷണം നിരസിച്ച് അധികൃതരുടെ അലംഭാവത്തിനെതിരെ പ്രതിഷേധിച്ചത്. ദിവസങ്ങളായി രാവിലെയും ഉച്ചക്കും വൈകുന്നേരവും ഒരേ ഭക്ഷണമാണ് നല്‍കുന്നത്. കോവിഡ് രോഗികൾക്ക് ഭക്ഷണം നൽകുന്ന കാര്യത്തിലും മറ്റു സൗകര്യങ്ങളൊരുക്കുന്നതിലും അധികൃതർ അലംഭാവം കാണിക്കുന്നതായാണ് പരാതി. കഴിഞ്ഞ ആറു ദിവസം മുമ്പ് പ്രവേശിക്കപ്പെട്ട കോവിഡ് രോഗികൾക്ക് ഒരേ രൂപത്തിലുള്ള ഭക്ഷണമാണ് നൽകുന്നതെന്ന് രോഗികൾ പറയുന്നത്.
ദിവസവും രാവിലെ ഒമ്പത് മണിക്കാണ് പ്രഭാത ഭക്ഷണം നൽകുന്നത്. രാവിലെ ഉപ്പുമാവ്, ഉച്ചക്ക് സാമ്പാറും ചോറും രാത്രി ചപ്പാത്തിയും ചെറുപയറും ഇങ്ങനെയാണ് ആറു ദിവസമായി തുടർന്നുപോരുന്ന ഭക്ഷണരീതി. മറ്റുള്ള ക്വാറൻറീന്‍ കേന്ദ്രങ്ങളില്‍ വ്യത്യസ്ത മെനുവിലുള്ള ഭക്ഷണം രോഗികള്‍ക്ക് നല്‍കുമ്പോഴാണ് ഇവിടെ മാത്രം ഇത്തരമൊരു അവഗണന. കൂടാതെ ആശുപത്രിയിലെ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയെക്കുറിച്ചും രോഗികള്‍ പരാതിപ്പെട്ടിട്ടുണ്ട്. പത്ത് രോഗികള്‍ക്ക് ഒരു ബാത്ത് റൂമാണുള്ളത്. അതുതന്നെ തകര്‍ന്ന നിലയിലാണ്.
പ്രതിഷേധം കനത്തതോടെ മുനിസിപ്പല്‍ അധികാരികളും താലൂക്കാശുപത്രി അധികൃതരും സ്ഥലത്തെത്തി. നിരാഹാരമിരിക്കുന്നവരുമായി ഡോ. നൂറുദ്ദീന്‍ ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് വൈകുന്നേരത്തോടെ അവസാനിപ്പിച്ചു. എല്ലാ ആവശ്യങ്ങളും പരിഗണിക്കാമെന്ന ഉറപ്പിലാണ് രോഗികള്‍ പ്രതിഷേധത്തില്‍നിന്ന് പിന്‍മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.