അരീക്കോട്: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സ്തുത്യർഹമായ സേവനം കാഴ്ചവെക്കുന്ന എൻ.എസ്.എസ് യൂനിറ്റുകളെ പ്രോത്സാഹാപ്പിക്കുന്നതിനായി സാമൂഹ്യ നീതി വകുപ്പ് ഏർപ്പെടുത്തിയ സഹചാരി പുരസ്കാരത്തിന് എസ്.എസ്.എച്ച്.എസ്.എസ് മൂർക്കനാട് സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റും അരീക്കോട് സുല്ലമുസ്സലാം ഒാറിയൻറൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റും അർഹരായി.
മൂർക്കനാട് സ്കൂളിനായി പ്രോഗ്രാം ഓഫിസർ മുഹമ്മദ് അഷ്റഫ് ഇല്ലിക്കലും സുല്ലമുസ്സലാം സ്കൂളിനായി പ്രിൻസിപ്പൽ കെ.ടി. മുനീബുറഹ്മാൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ മുഹ്സിൻ ചോലയിൽ എന്നിവരും കലക്ടർ കെ. ഗോപാലകൃഷ്ണനിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ജില്ല സാമൂഹിക നീതി വകുപ്പ് ഓഫിസർ കൃഷ്ണമൂർത്തി, ഡോ. ബിന്ദു പി. സുഭാഷ്, മൂർക്കനാട് സ്കൂൾ മുൻ പ്രോഗ്രാം ഓഫിസർ കൃഷ്ണനുണ്ണി മാട്ടട, വളൻറിയർ ലീഡർ ശമീൽ, വളൻറിയർ ഫവാസ് എന്നിവർ സംബന്ധിച്ചു.
മഞ്ചേരി: 'സഹചാരി' പുരസ്കാരത്തിന് പന്തല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് അർഹമായി. വള്ളിക്കാപറ്റ കേരള സ്കൂൾ ഫോർ ദ ബ്ലൈൻഡിൽ നിർമിച്ച ടച്ച് ആൻഡ് സ്മെൽ ഗാർഡനും ഇവർക്കായി രണ്ടര ഏക്കർ സ്ഥലത്ത് ഫലവൃക്ഷ തോട്ടം നിർമിച്ച് നൽകിയതും ഓഡിയോ ബുക്ക് തയാറാക്കിയതും ഭിന്നശേഷിക്കാരുടെ സാമൂഹിക പുരോഗതി ലക്ഷ്യം വെച്ച് 'സായ' സിനിമ നിർമിച്ചതും വാട്സ്ആപ് ഗ്രൂപ്പിലൂടെ കാഴ്ച പരിമിതർക്കായി നടത്തുന്ന പ്രവർത്തനങ്ങളുമാണ് അവാർഡിന് പരിഗണിച്ചത്. കലക്ടർ കെ. ഗോപാലകൃഷ്ണനിൽനിന്ന് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എൻ. സന്തോഷ്, എൻ.എസ്.എസ് ലീഡർമാരായ അളകനന്ദ, ഹഫീദ, മുഹമ്മദ് ഹസീബ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.