വിമാനത്താവളത്തിനുള്ളിൽനിന്ന് രണ്ട് കോടിയുടെ സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ രണ്ട് കോടി രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട് പ്രിവന്‍റീവ് കസ്റ്റംസാണ് സ്വർണം പിടിച്ചത്. വിമാനത്താവളത്തിന് പുറത്തുനിന്ന് പൊലീസ് പിടികൂടിയതിന് പുറമെയാണ് കസ്റ്റംസ്, വിമാനത്താവളത്തിനുള്ളിൽനിന്ന് സ്വർണം പിടികൂടിയത്. പൊലീസ് നാല് കേസുകളിലായി 2,455.4 ഗ്രാം സ്വർണമിശ്രിതമാണ് പിടിച്ചത്. ദുബൈയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലെത്തിയ തൃത്താല സ്വദേശി ഫൈസലിൽനിന്നാണ് 2093 ഗ്രാം സ്വർണമിശ്രിതം കസ്റ്റംസ് കണ്ടെടുത്തത്. യാത്രക്കാരിൽനിന്ന് സ്വർണം സ്വീകരിക്കാനെത്തിയ പേരാമ്പ്ര സ്വദേശി അഷ്റഫിനെയും അറസ്റ്റ് ചെയ്തു. 1289 ഗ്രാം അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലും 804 ഗ്രാം സ്വർണമിശ്രിതം ഗുളിക രൂപത്തിലാക്കി മൂന്ന് പാക്കറ്റുകളിലായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. കസ്റ്റംസ് പ്രിവന്‍റീവ് ഈ മാസം പിടികൂടുന്ന 13ാമത് കേസാണ്. നാല് കോടിയോളം രൂപ വില വരുന്ന എട്ടു കിലോഗ്രാം സ്വർണമാണ് ഈ മാസം പിടിച്ചത്. കഴിഞ്ഞ സാമ്പത്തികവർഷം 81 കേസുകളിൽ നന്നായി 66 കിലോ സ്വർണവും പ്രിവന്‍റീവ് വിഭാഗം പിടികൂടിയിരുന്നു. സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, എം. പ്രകാശ്, ഇൻസ്പെക്ടർമാരായ ഫൈസൽ, എം. പ്രതീഷ്, കപിൽ സുരീര, ഹെഡ് ഹവിൽദാർ എം. സന്തോഷ്കുമാർ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്. mpgrf1: കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.