പീച്ചിയെ ടൂറിസ്റ്റ് ഹബ്ബായി മാറ്റും - മന്ത്രി മുഹമ്മദ് റിയാസ്

പീച്ചിയെ ടൂറിസം ഹബായി മാറ്റും -മന്ത്രി മുഹമ്മദ് റിയാസ് മണ്ണുത്തി: പീച്ചിയുടെ വികസന സാധ്യതകൾക്ക് ടൂറിസം -പൊതുമരാമത്ത് വകുപ്പുകളുടെ പൂർണ പിന്തുണ ഉറപ്പുനൽകി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പീച്ചിയെ ടൂറിസം ഹബായി മാറ്റും. ഒല്ലൂർ നിയോജക മണ്ഡലത്തിലെ പീച്ചി പട്ടിലുംകുഴി - മൈലാടുംപാറ പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പീച്ചി ടൂറിസവുമായി ബന്ധപ്പെട്ട് ടൂറിസം, ഇറിഗേഷൻ വകുപ്പുകളുടെ നേതൃത്വത്തിൽ റവന്യൂ മന്ത്രി കെ. രാജനുമായി യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. റവന്യൂമന്ത്രി കെ. രാജൻ അധ്യക്ഷനായ ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് വിശിഷ്ടാതിഥിയായി. പൊതുമരാമത്ത് ഡിസൈൻ വിഭാഗമാണ് പാലത്തിന്റെ രൂപകൽപന നിർവഹിച്ചിട്ടുള്ളത്. ഇന്റഗ്രേറ്റഡ് ബ്രിഡ്ജ് ആയാണ് പാലം ഡിസൈൻ ചെയ്തിരിക്കുന്നത്. പാലത്തിന്റെ അഞ്ച് സ്പാനുകളിലായി 125 മീറ്റർ നീളവും ഒരുവശം നടപ്പാതയും മറ്റേ വശം ക്രാഷ് ബാരിയറും ഉൾപ്പെടെ ആകെ 9.50 മീറ്റർ വീതിയുണ്ട്. പട്ടിലുംകുഴി ഭാഗത്ത് 12 മീറ്റർ വീതിയും 7.50 മീറ്റർ നീളവുമുള്ള ഒരു ബോക്സ് കൾവെർട്ടും ഉണ്ട്. ടൂറിസം സാധ്യത കണക്കിലെടുത്ത് നാഷനൽ ഹൈവേയുമായി പാലം ബന്ധിപ്പിക്കുന്നതിനായി പാണഞ്ചേരി പഞ്ചായത്തിന്റെ അധീനതയിലുള്ള പൂളച്ചുവട് മുതൽ കട്ടച്ചിറക്കുന്ന പൈപ്പ്​ലൈൻ വരെയുള്ള റോഡും പട്ടിലാംകുഴി മുതൽ പീച്ചി ഡാം വരെയുള്ള റോഡും പി.ഡബ്ല്യു.ഡി പ്രവൃത്തിക്കായി ഉപയോഗിക്കും. ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആർ. രവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, ജില്ല പഞ്ചായത്ത് അംഗം കെ.വി. സജു, പൊതുമരാമത്ത് പാലം സൂപ്രണ്ടിങ്​ എൻജിനീയർ പി.കെ. മിനി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.