ഷാജഹാൻ വധം: നാല് പ്രതികൾകൂടി അറസ്റ്റിൽ

പാലക്കാട്: സി.പി.എം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികൾകൂടി അറസ്റ്റിൽ. കൊട്ടേക്കാട് കുന്നംകാട് സ്വദേശികളായ വിഷ്ണു (22), സുനീഷ് (23), ശിവരാജൻ (33), സതീഷ് (31) എന്നിവരെയാണ് വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ വരുംദിവസം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. കൃത്യം നടക്കുമ്പോൾ ഇവരും സ്ഥലത്ത് ഉണ്ടായിരുന്നെന്നാണ് പൊലീസ് കണ്ടെത്തൽ. മുഖ്യപ്രതികളടക്കം നാലുപേരെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളും ഒന്നാം പ്രതിയുമായ കൊട്ടേക്കാട് കാളിപ്പാറ നയന ഹൗസിൽ നവീൻ (38), കൊട്ടേക്കാട് കുന്നംകാട് സ്വദേശികളുമായ അനീഷ് (29), ശബരീഷ് (28), സുജീഷ് (28) എന്നിവരുടെ അറസ്റ്റാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ പാലക്കാട് കോടതിയിൽ ഹാജരാക്കിയ ഇവരെ ആലത്തൂർ ജയിലിൽ റിമാൻഡ് ചെയ്തു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയടക്കം വിഷയങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനായി പ്രതികളെ കസ്റ്റഡിയിൽ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. പ്രതികൾക്ക് ആയുധം നൽകിയ കോഴിക്കട ഉടമയടക്കം മൂന്ന് പേർകൂടി നിലവിൽ പൊലീസ് കസ്റ്റഡിയിലുണ്ട്. ബുധനാഴ്ച മനഃപൂർവമായ നരഹത്യയും കുറ്റകരമായ സംഘംചേരലുമടക്കം കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർത്ത് അന്വേഷണസംഘം എഫ്.ഐ.ആർ വിപുലീകരിച്ചിരുന്നു. പാലക്കാട് ഡിവൈ.എസ്.പി പി.സി. ഹരിദാസിന്‍റെ നേതൃത്വത്തിൽ 20 പേരടങ്ങുന്ന അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. PKG SUNEESH- സുനീഷ് PKG VISHNU-വിഷ്ണു PKG SIVARAJ-ശിവരാജ് PKG SATHEESH-സതീഷ് ------------------------------------------------- പൊലീസിന് വിമർശനവുമായി സി.പി.എം പാലക്കാട്: ഷാജഹാന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം ജില്ല നേതൃത്വം. ഷാജഹാനെ കൊലപ്പെടുത്തിയത് വ്യക്തിവിരോധം മൂലമാണെന്ന പൊലീസിന്‍റെ കണ്ടെത്തൽ യാഥാർഥ്യത്തിന് നിരക്കാത്തതാണെന്ന് ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു പറഞ്ഞു. രാഷ്ട്രീയവിരോധമാണ് കൊലപാതകത്തിന് കാരണം. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറിയായ ശേഷമാണ് വിയോജിപ്പ് തുടങ്ങിയത് എന്ന പൊലീസ് ഭാഷ്യവും ശരിയല്ല. പ്രതികളുമായി ബന്ധപ്പെട്ട്, 'ശ്രീകൃഷ്ണ ജയന്തി ബോർഡ് വെക്കൽ, രക്ഷാബന്ധൻ പരിപാടി കഴിഞ്ഞുവന്നു. രാഖി ഉണ്ടായിരുന്നു' എന്നെല്ലാമാണ് പൊലീസ് വിശദീകരിച്ചത്. ഇതൊക്കെ ആർ.എസ്.എസ് ബന്ധത്തിനുള്ള തെളിവല്ലേയെന്നും സുരേഷ് ബാബു ചോദിച്ചു. കൊലപാതകത്തിന് ആർ.എസ്.എസിന്‍റെ സഹായം പ്രതികൾക്ക് കിട്ടി. കൃത്യമായ ആസൂത്രണത്തോടെയാണ് കൊല നടപ്പാക്കിയത്. പ്രതികൾക്ക് പ്രകടമായ ആർ.എസ്.എസ് ബന്ധമുണ്ട്. വ്യക്തിവിരോധത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് പൊലീസ് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും സുരേഷ് ബാബു ചോദിച്ചു. കൊലപാതകശേഷം ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കിയത് ആർ.എസ്.എസാണ്. സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. ആർ.എസ്.എസിന്റെ പരിശീലനം ലഭിച്ചവരാണ് പ്രതികൾ. കൊലപാതകരീതിതന്നെ അക്കാര്യം വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയവിരോധംതന്നെയാണ് കൊലപാതകത്തിന് കാരണമെന്നും ഇ.എന്‍. സുരേഷ് ബാബു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.