കരിപ്പൂർ: എൻ.ഒ.സി വിഷയത്തിൽ പരിഹാരം കാണും - ഉപദേശക സമിതി യോഗം

കരിപ്പൂർ: എൻ.ഒ.സി വിഷയത്തിൽ പരിഹാരം കാണും -ഉപദേശക സമിതി യോഗം കരിപ്പൂർ: കൊണ്ടോട്ടി നഗരസഭ പരിധിയിൽ കെട്ടിട നിർമാണത്തിന് നിരാക്ഷേപ പത്രം (എൻ.ഒ.സി) നിർബന്ധമാക്കിയ വിഷയത്തിൽ പരിഹാരം കാണുമെന്ന് കരിപ്പൂർ ഉപദേശക സമിതി യോഗം. നിലവിൽ എൻ.ഒ.സിയുമായി ബന്ധപ്പെട്ട് സാങ്കേതികത്വ വിഷയങ്ങളാണ് നിലനിൽക്കുന്നതെന്ന് യോഗശേഷം ചെയർമാൻ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി അറിയിച്ചു. വിഷയം പരിഹരിക്കാനായി വിമാനത്താവള അതോറിറ്റി ചെന്നൈ ഓഫിസുമായി ബന്ധപ്പെടാൻ ഡയറക്ടറെ ചുമതലപ്പെടുത്തി. നിലവിൽ നിരസിച്ച അപേക്ഷകൾ നേരിട്ട് സ്വീകരിച്ച് പരിശോധിച്ചതിനു ശേഷം അനുമതി നൽകും. നഗരസഭ പരിധിയിൽ കെട്ടിട നിർമാണത്തിന് എൻ.ഒ.സി നിർബന്ധമാക്കിയതിനെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു. വിഷയത്തിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നഗരസഭ അധികൃതർ സമദാനിക്ക് നിവേദനം നൽകിയിരുന്നു. തുടർന്നാണ് വിഷയം ഉപദേശക സമിതിയിൽ ചർച്ചയായത്. മാലിന്യപ്രശ്നവും യോഗത്തിൽ വിശദമായി ചർച്ചയായി. വിഷയത്തിൽ വിമാനത്താവള അതോറിറ്റിയോട് അടിയന്തരമായി പരിഹാരം കാണാൻ യോഗം നിർദേശിച്ചു. സ്വീവേജ് പ്ലാന്‍റിന്‍റെ നിർമാണം നടക്കുകയാണെന്നും ഒരുമാസത്തിനകം പ്രവൃത്തി പൂർത്തിയാകുമെന്നും ഡയറക്ടർ വിശദീകരിച്ചു. ഡ്രെയ്നേജ് സംവിധാനത്തിനായി ചെറുകിട ജലസേചന വകുപ്പ് തയാറാക്കിയ രണ്ട് കോടിയുടെ പ്രാഥമിക ഡി.പി.ആർ യോഗത്തിൽ പള്ളിക്കൽ പ്രസിഡന്‍റ് ചെമ്പാൻ മുഹമ്മദലി അവതരിപ്പിച്ചു. ഒരു കിലോമീറ്റർ നീളത്തിൽ ഡ്രെയ്നേജ് ഒരുക്കുന്നതാണ് പദ്ധതി. സി.എസ്.ആർ ഫണ്ട് പൂർണമായി ഇതിനായി അനുവദിക്കുന്ന വിഷയം ഡയറക്ടർ ഉന്നയിച്ചു. മറ്റ് ഫണ്ടുകൾ കൂടി ഉപയോഗിച്ച് പ്രവൃത്തി പൂർത്തീകരിക്കണമെന്ന നിർദേശവും ഉയർന്നു. ഒരു കിലോമീറ്റർ നീളത്തിൽ രണ്ട് മീറ്റർ വീതിയിലും 1.8 മീറ്റർ ഉയരത്തിലുമാണ് ഡ്രെയ്നേജിന് പദ്ധതിയുളളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.