കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ അജ്ഞാത ആക്രമണം; കുറ്റക്കാരെ കണ്ടെത്താനായില്ല

പേരാമംഗലം: സംസ്ഥാന പാതയിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെയുണ്ടായ അജ്ഞാത ആക്രമണത്തിന് പിന്നിലെ കുറ്റക്കാരെ കണ്ടെത്താനായില്ല. മൂന്ന് ദിവസങ്ങളിലായി ഉണ്ടായ കല്ലേറിൽ നാല് ബസുകളുടെ ചില്ല് തകർന്നു. മുണ്ടൂർ, മുണ്ടൂർ മഠം, പുറ്റേക്കര, അമലനഗർ മേഖലകളിലാണ് സംഭവം. കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിൽനിന്ന് കോട്ടയം, കൊട്ടാരക്കര, നെയ്യാറ്റിൻകര എന്നിവിടങ്ങളിലേക്ക് പോകുന്ന ബസുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്. ആഗസ്റ്റ് എട്ടിന് മുണ്ടൂർ പമ്പിന് സമീപമാണ് ആദ്യ സംഭവമുണ്ടായത്. നാലിടത്തായി നടന്ന കല്ലേറുകൾ അർധരാത്രിക്ക് ശേഷമാണ് ഉണ്ടായത്. കല്ലേറുകൾക്ക് ശേഷം ബസ് നിർത്തി നോക്കിയെങ്കിലും അക്രമികളെ കണ്ടെത്താനായില്ല. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അക്രമികൾ ബൈക്കുകളിൽ കടന്നുകളഞ്ഞതായും ബസ് ജീവനക്കാർ സംശയം പറയുന്നു. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ ബസുകൾക്ക് നേരെ വീണ്ടും കല്ലേറുണ്ടായെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. പേരാമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്. മാനസിക വൈകല്യമുള്ളവരാകാം ഇതിന് പിറകിലെന്നാണ് പൊലീസ് നിഗമനം. എന്നാൽ, കെ.എസ്.ആർ.ടി.സി ബസുകളെ തിരഞ്ഞ് ആക്രമിക്കുന്ന സംഭവത്തിലെ ദുരൂഹതയും പൊലീസ് തള്ളിക്കളയുന്നില്ല. ആക്രമണത്തെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പൊലീസ് പട്രോളിങ് ശക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.