വാളയാറിൽ നിർത്തിയിട്ട ലോറിക്കുപിന്നിൽ കാറിടിച്ച് ഉള്ള്യേരി സ്വദേശി മരിച്ചു

വാളയാർ: കനത്തമഴയിൽ കാർ നിയന്ത്രണംവിട്ട് ദേശീയപാതയോരത്ത് നിർത്തിയിട്ട ലോറിക്കുപിന്നിലേക്ക് ഇടിച്ചുകയറി കോഴിക്കോട് ഉള്ള്യേരി സ്വദേശി മരിച്ചു. മൂന്നുകുട്ടികളും സ്ത്രീകളും ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റു. ഒരുകുട്ടിയുടെ നില ഗുരുതരമാണ്. വ്യവസായിയായ ഉള്ള്യേരി തെരുവത്ത് കടവ് ആയിരോളി വീട്ടിൽ ഇബ്രാഹിമാണ് (58) മരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യ റാബിയ (54), മക്കളായ സബീന (34), മുബീന (32), മരുമകൻ ജുനൈദ് (40), മുബീനയുടെ മകൻ റിസ്‌വാൻ (12), ജുനൈദിന്‍റെയും സബീനയുടെയും മക്കളായ മുഹമ്മദ് ഷഹ്‌ബാൻ (11), മുഹമ്മദ് ജിയാദ് (ആറ്) എന്നിവർക്കാണ് പരിക്ക്. ഗുരുതര പരിക്കേറ്റ റിസ്‌വാനെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. റിസ്‌വാൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച പുലർച്ച അഞ്ചിന് ദേശീയപാതയിൽ അട്ടപ്പള്ളത്താണ് അപകടം. ഡ്രില്ലിങ് മെഷീൻ, കട്ടർ തുടങ്ങിയവ വാടകക്ക് നൽകുന്ന ഇബ്രാഹിം കോയമ്പത്തൂർ ഉക്കടത്ത് ഇത്തരം മെഷീനുകൾ വാങ്ങാനായി കോഴിക്കോട്ടുനിന്ന് പോവുമ്പോഴായിരുന്നു അപകടം. ജുനൈദാണ് കാർ ഓടിച്ചിരുന്നത്. ഇബ്രാഹിം മുൻ സീറ്റിലാണ് ഇരുന്നത്. പരിക്കേറ്റവരെ പൊലീസും ദേശീയപാത അതോറിറ്റിയുടെ സുരക്ഷാവിഭാഗവും ചേർന്ന് ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ഇബ്രാഹിം മരിച്ചു. ഇബ്രാഹിമിന്‍റെ മൃതദേഹം ജില്ല ആശുപത്രിയിൽ പോസ്റ്റ്മോ‍ർട്ടത്തിനുശേഷം കോഴിക്കോട്ടേക്ക് കൊണ്ടുപോയി. മുഹ്‌സിനയാണ് ഇബ്രാഹിമിന്‍റെ മറ്റൊരു മകൾ. മറ്റുമരുമക്കൾ: ഷമീം, ഷംസീർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.