'ചരിത്രകോണ്‍ഗ്രസ് ജേണല്‍' ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉദ്ഘാടനം കാലിക്കറ്റിൽ

തേഞ്ഞിപ്പലം: ദക്ഷിണേന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ച മുഴുവന്‍ ഗവേഷണ പ്രബന്ധങ്ങളും ഉള്‍ക്കൊള്ളുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മേയ് 26ന് കാലിക്കറ്റ് സർവകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. സര്‍വകലാശാല സെമിനാര്‍ കോംപ്ലക്സില്‍ രാവിലെ 10നാണ്​ ചടങ്ങ്. 1980ല്‍ മധുര കാമരാജ് സര്‍വകലാശാലയില്‍ രൂപീകൃതമായതാണ് ചരിത്രഗവേഷകരുടെ ഈ വേദി. കാലിക്കറ്റ് ചരിത്രവിഭാഗവുമായി ചേര്‍ന്ന് ദക്ഷിണേന്ത്യന്‍ ചരിത്ര കോണ്‍ഗ്രസാണ് പരിപാടി സംഘടിപ്പിക്കുന്നത്. 1980 ഫെബ്രുവരി 16ന് ഡോ. കെ. രാജയ്യന്‍, ഡോ. ടി.കെ. രവീന്ദ്രന്‍, ഡോ. ബി. ഷേയ്ഖ് അലി, ഡോ. കെ.കെ. പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന നിലവില്‍ വന്നത്. ദക്ഷിണേന്ത്യയുടെ ചരിത്രപഠനത്തിന് സവിശേഷ പ്രാധാന്യം നല്‍കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. പ്രഫ. എം.ജി.എസ്. നാരായണന്‍, പ്രഫ. കെ.കെ.എന്‍. കുറുപ്പ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു ഒന്നാം സമ്മേളനം മധുരയില്‍ നടന്നത്. രണ്ടാമത് സമ്മേളനം 1981 മാര്‍ച്ച് 29ന് തിരുവനന്തപുരത്ത്​ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ഉദ്ഘാടനം ചെയ്തു. 1980 മുതല്‍ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ നടന്ന പ്രബന്ധാവതരണങ്ങളുടെയും സമ്മേളന നടപടികളുടെയും മുഴുവന്‍ വിവരങ്ങളും സൗജന്യമായി ഗവേഷകര്‍ക്ക് ലഭ്യമാക്കുന്ന ചരിത്രപോര്‍ട്ടലാണ് ഉദ്ഘാടനം ചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍നിന്ന് പ്രതിനിധികള്‍ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കേരളത്തിലെ ചരിത്രകാരന്മാരും പങ്കാളികളാകുമെന്ന് സൗത്ത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രഫ. പി. ശിവദാസന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.