പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട്ടിലെ ഒരു വീട്ടിൽ മൂന്ന് മാവോവാദികളെത്തി ഭക്ഷണം കഴിക്കുകയും ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് കൊണ്ടുപോകുകയും ചെയ്തു. നാലാം ബ്ലോക്കിൽ പയ്യാന കോട്ട ദേവിക്ഷേത്രത്തിന് സമീപംഉള്ളാട്ടിൽ ചാക്കോയുടെ വീട്ടിലാണ് ചൊവ്വാഴ്ച വൈകീട്ട് ഏഴു മണിയോടെ രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും എത്തിയത്. മൂന്നു പേരുടെ കൈയിലും തോക്കും പുറകിൽ തൂക്കിയിട്ട വലിയ ബാഗുമുണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു. കർഷകനായ ചാക്കോയും (68) റിട്ട: അംഗനവാടി ടീച്ചറായ ഭാര്യ അച്ചാമ്മയും (60) ആണ് വീട്ടിൽ ഉണ്ടായിരുന്നത്. ഭക്ഷണമാവശ്യപ്പെട്ടപ്പോൾ ചായയും ഇഡ്ഡലിയും നൽകിയെങ്കിലും കഴിക്കാൻ തയ്യാറായില്ല. ചോറ് വേണമെന്ന് നിർബന്ധം പിടിച്ചപ്പോൾ ചോറ് നൽകി. പിന്നീട് അരി, ചെറുപയർ മണ്ണെണ്ണ തുടങ്ങിയവ ബലമായി എടുത്തു കൊണ്ടു പോകുകയുമായിരുന്നെന്ന് വീട്ടുകാർ പറഞ്ഞു.
ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവ വീട്ടിൽനിന്ന് ചാർജ് ചെയ്തു. വീട്ടുകാരെ ഫോൺ ഉപയോഗിക്കാൻ അനുവദിച്ചില്ല. പഞ്ചായത്ത് പ്രസിഡൻറിനെതിരേയും കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്കെതിരെയും ഇവർ സംസാരിച്ചു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഖനന മാഫിയക്കും എതിരായ പോസ്റ്റർ വീട്ടിൽ ഏൽപിച്ചു. സംഭവം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പഞ്ചായത്ത് പ്രസിഡൻറ് കെ. സുനിലിെൻറ വീടിന് 50 മീറ്റർ മാത്രം അകലെയുള്ള വീട്ടിലാണ് മാവോവാദികൾ എത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറിനെതിരെയുള്ള ഭീഷണി ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. പൊലീസ് സംരക്ഷണമുൾപ്പെടെയുള്ള കാര്യങ്ങൾ പാർട്ടിയുമായി ആലോചിച്ച് സ്വീകരിക്കുമെന്ന് കെ. സുനിൽ മാധ്യമത്തോട് പറഞ്ഞു. പേരാമ്പ്ര ഡി.വൈ.എസ്.പി ജയൻ ഡൊമിനിക്ക്, പെരുവണ്ണാമൂഴി പൊലീസ് ഇൻസ്പക്ടർ കെ. ഷാജിബ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.