കോൺഗ്രസ് നിലപാട് രാഷ്ട്രീയ ആക്രമികളെ സഹായിക്കുന്നു -മന്ത്രി റിയാസ്

മുക്കം: പാലക്കാടും ആലപ്പുഴയിലും നടന്ന രാഷ്ടീയ കൊലപാതകങ്ങളെ അപലപിക്കാനോ ആർ.എസ്.എസിനെയും എസ്.ഡി.പി.ഐയെയും തള്ളിപ്പറയാനോ കോൺഗ്രസ് തയാറായിട്ടില്ലെന്നും പകരം ശക്തമായ നടപടി സ്വീകരിച്ച സർക്കാറിനെയും പൊലീസിനേയും വിമർശിച്ച് ആക്രമികളെ സഹായിക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചതെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ആർ.എസ്.എസ്, എസ്.ഡി.പി.ഐ കൊലപാതക രാഷ്ട്രീയത്തിനെതിരെ 'കേരളത്തെ കലാപഭൂമിയാക്കരുത്' എന്ന പ്രമേയത്തിൽ സി.പി.എം മുക്കത്ത് നടത്തിയ ബഹുജന കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി താമരചിഹ്നത്തിന് പകരം ബുൾഡോസർ ആക്കി മാറ്റിയാൽ അദ്ഭുതപ്പെടേണ്ടതില്ലെന്നും ഡൽഹി അതിക്രമങ്ങളെ മുൻനിർത്തി അദ്ദേഹം പറഞ്ഞു. രാജ്യത്ത് മുസ്‍ലിംകൾക്കെതിരെ സംഘ്പരിവാർ ബോധപൂർവമായ ആക്രമണങ്ങൾ അഴിച്ചുവിടുകയാണ്. ബുൾഡോസർ ഉപയോഗിച്ചുനടത്തുന്ന ഇത്തരം അതിക്രമങ്ങളെ തടയാൻ ഡൽഹി ഭരിക്കുന്ന എ.എ.പി നേതാക്കളേയോ രാഹുൽ ഗാന്ധിയേയോ കോൺഗ്രസ് നേതാക്കളേയോ കണ്ടില്ലെന്നും സി.പി.എം പിന്തുടരുന്ന നിശ്ചയ ദാർഢ്യത്തിന്റെ പ്രതീകമായ വൃന്ദ കാരാട്ട് മാത്രമാണ് അവിടെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഏരിയ സെക്രട്ടറി വി.കെ. വിനോദ് അധ്യക്ഷത വഹിച്ചു. നാസർ കൊളായി, ജോർജ് എം. തോമസ്, കെ.ടി. ശ്രീധരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.