കുഞ്ഞിപ്പള്ളി വഖഫ് ഭൂമി; എൽ.ഡി.എഫ് നിലപാട് സർക്കാർ തീരുമാനത്തിന് വിരുദ്ധം

വടകര: അന്യാധീനപ്പെട്ട വഖഫ് ഭൂമികൾ തിരിച്ചുപിടിക്കാൻ മന്ത്രിതല സമിതി രൂപവത്കരിച്ച് സർവേയും മറ്റ് നടപടികളുമായി മുന്നോട്ടുപോകുന്നതിനിടയിൽ അഴിയൂരിലെ എൽ.ഡി.എഫ് അതിന് വിരുദ്ധമായി നീങ്ങുന്നത് വിരോധാഭാസമാണെന്ന് വഖഫ് സംരക്ഷണ സമിതി ആരോപിച്ചു. അഴിയൂർ വില്ലേജ് ചോമ്പാല ദേശത്തെ റി.സ 24/2ൽ പെട്ട 13.18 ഏക്കർ ഭൂമി 1961ൽ വഖഫ് ചെയ്തതാണ്. വഖഫ് ബോർഡിൽ ഇതിന് കൃത്യമായ രേഖകളും സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചതുമാണ്. അഴിയൂർ വില്ലേജിലെ അടങ്കൽരേഖകളിൽ ഇന്നും ഭൂമി മുതവല്ലിയുടെ പേരിലാണ് ഉള്ളത്. റോഡ് വികസനത്തിന് 1961 ലും 73 ലും നഷ്ടപരിഹാരം ലഭിച്ചത് മുതവല്ലിക്കാണ്. വഖഫ് ബോർഡ് അറിയാതെ വഖഫ് ഭൂമി ഒരിഞ്ചുപോലും നിയമപരമായി കൈമാറാൻ പള്ളി കമ്മിറ്റികൾക്കോ മറ്റോ അവകാശമില്ല. അഴിയൂർ പഞ്ചായത്ത് വഖഫ് ഭൂമി കൈവശം വെച്ച് ഫണ്ട് ചെലവഴിച്ചത് സംബന്ധിച്ച് സമഗ്രാന്വേഷണം ആവശ്യമാണ്. ഭൂമിയുടെ വില്ലേജ് നികുതി 2021-22 വർഷം വരെ അടച്ചത് പള്ളി കമ്മിറ്റിയാണ് എന്നതും പഞ്ചായത്ത് 36 വർഷം നികുതി അടക്കാതിരുന്നു എന്നതും സ്റ്റേഡിയം ഉൾക്കൊള്ളുന്ന ഭൂമി പള്ളിയുടേത് ആണ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. നിയമപരമായി കോടതികളുടെ അന്തിമ തീരുമാനത്തെ അംഗീകരിക്കുക എന്നതാണ് ഏവരും ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട നിലപാടെന്ന് സംരക്ഷണ സമിതി പ്രസ്താവനയിൽ പറഞ്ഞു. വഖഫ് ഭൂമി സംരക്ഷണ പ്രവർത്തനത്തിൽ ഏവരുടെയും പിന്തുണയും വഖഫ് സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.