വടകര: വടകരയിൽ സർക്കാർ സംവിധാനങ്ങൾ ഒരു കുടക്കീഴിലേക്ക് ഒരുക്കുന്നതിന്റെ ഭാഗമായി റവന്യു ടവർ ശിലാസ്ഥാപനം വ്യാഴാഴ്ച നടക്കും. വടകര താലൂക്ക് ഓഫിസ് പരിസരത്ത് 63 സെന്റ് സ്ഥലത്ത് കിഫ്ബി ഫണ്ടിൽനിന്നും അനുവദിച്ച 20 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്. നാല് നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ 11 സർക്കാർ ഓഫിസുകൾ സജ്ജമാക്കും. കത്തി നശിച്ച താലൂക്ക് ഓഫിസിന് രണ്ടാംനിലയിൽ ആവശ്യമായ സൗകര്യമൊരുക്കും. സബ് രജിസ്ട്രാർ ഓഫിസ്, സബ് ട്രഷറി, ഫുഡ് ആൻഡ് സേഫ്റ്റി ഓഫിസ്, നടക്കുതാഴ വില്ലേജ് ഓഫിസ്, ചൈൽഡ് ഡെവലപ്‌മെന്റ് ഓഫിസ്, റവന്യു റിക്കവറി, ലീഗൽ മെട്രോളജി, സ്‌പെഷൽ തഹസിൽദാർ (ലാൻഡ് അക്വിസിഷൻ), റീസർവേ തുടങ്ങിയ പ്രധാന ഓഫിസുകളും റവന്യു ടവറിലേക്ക് മാറും. എൺപത്തി എട്ടോളം വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റുന്ന ബേസ്‌മെന്റ്, രണ്ട് ലിഫ്റ്റ് അടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കും. ജനങ്ങൾക്ക് നിരന്തരം ബന്ധപ്പെടേണ്ട താലൂക്ക് ഓഫിസ്, ട്രഷറി മുതലായവ താഴത്തെ നിലയിൽ സംവിധാനം ചെയ്യും. സംസ്ഥാന ഭവന നിർമാണ ബോർഡിനാണ് നിർമാണച്ചുമതല. ഭരണാനുമതി ലഭിച്ചതോടെ ടെണ്ടർ ഇ ടെണ്ടർ നടപടികൾ ഉടൻ തുടങ്ങും. രാവിലെ ഒമ്പതിന് റവന്യു മന്ത്രി കെ. രാജൻ റവന്യു ടവറിന്റെ ശിലാസ്ഥാപനം നിർവഹിക്കും. പരിപാടിയോടനുബന്ധിച്ച് പട്ടയ വിതരണവും നടക്കും. ഒരു വർഷം കൊണ്ട് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകും. രാവിലെ ഒമ്പതിന് റസ്റ്റ് ഹൗസ് പരിസരത്തു നിന്നും വിശിഷ്ടാതിഥികളെ സ്വീകരിച്ചു കൊണ്ട് ഘോഷയാത്ര ആരംഭിക്കും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർ കോവിൽ, എം.പിമാരായ കെ. മുരളിധരൻ, എളമരം കരീം, ബിനോയ് വിശ്വം, കലക്ടർ തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ആർ.ഡി.ഒ സി . ബിജു, തഹസിൽദാർ കെ.കെ. പ്രസിൽ, ഹൗസിങ് ബോർഡ് എ. ഇ. മനോഹരൻ വാകയാട്, സംഘാടക സമിതി ഭാരവാഹികളായ ആർ.കെ. സുരേഷ്ബാബു, ടി. എൻ.കെ. ശശീന്ദ്രൻ, പ്രസാദ് വിലങ്ങിൽ, എ. പി. ഷാജിത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.