അധികൃതരുടെ ഒത്തുകളി; ലക്ഷങ്ങൾ ചെലവഴിക്കുന്നത് ഉടൻ പൊളിച്ചുമാറ്റേണ്ട ഓവുചാലിന്

കക്കോടി: അധികൃതരുടെ വഴിവിട്ട നടപടിയിൽ നടക്കുന്ന റോഡ് പണിമൂലം സർക്കാറിന് നഷ്ടമാകുന്നത് ലക്ഷങ്ങളെന്ന് ആക്ഷേപം. കക്കോടി അംശക്കച്ചേരി- ചെറുകുളം റോഡിന്‍റെ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടികൾ പുരോഗമിക്കവെയാണ് ലക്ഷങ്ങൾ മുടക്കി താൽക്കാലിക പ്രവൃത്തികൾ നടത്തുന്നതായി ആരോപം. കൂടത്തുംപൊയിൽ ഭാഗത്ത് വെള്ളക്കെട്ട് അനുഭവപ്പെടുന്നതിനാലാണ് ലക്ഷങ്ങൾ മുടക്കി റോഡിന്‍റെ ഇരുഭാഗത്തും ഓവുചാൽ നിർമിച്ച് റോഡുയർത്തി ടാറിങ് പണി നടത്തുന്നത്. എന്നാൽ, അംശക്കച്ചേരി റോഡിന്‍റെ നവീകരണം വരുന്നതോടെ ഇവ പൊളിച്ചുമാറ്റേണ്ടിവരുമെന്ന് പി.ഡബ്ല്യൂഡി ഉദ്യോഗസ്ഥർതന്നെ സമ്മതിക്കുന്നു. അംശക്കച്ചേരി റോഡ് യാഥാർഥ്യമാകാൻ ഏറെ സമയമെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും റോഡ് നവീകരണത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി ഉടമകളുടെ യോഗം ഈ മാസം 27ന് വിളിച്ചിട്ടുണ്ട്. കക്കോടി വില്ലേജിലെ മക്കട ദേശത്ത് റീ.സ 97ൽപെട്ട ഭൂ ഉടമകൾ സ്ഥലം സ്പെഷൽ റവന്യൂ ഇൻസ്പെക്ടറേയും സർവേയറേയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സ്പെഷൽ തഹസിൽദാർ നോട്ടീസ് നൽകി. ലക്ഷങ്ങൾ മുടക്കിയുള്ള താൽക്കാലിക അറ്റകുറ്റപ്പണികളിൽ ക്രമക്കേടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ, പ്രദേശത്തെ വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും പരിഹാരമെന്ന നിലയിൽ ജനാഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രവൃത്തികൾ നടത്തുന്നതെന്ന് എല്ലാ പ്രവൃത്തികളും നിയമാനുസൃതമാണെന്നും ബന്ധപ്പെട്ട പി.ഡബ്ല്യൂ.ഡി എൻജിനീയർ അറിയിച്ചു. അറ്റകുറ്റപ്പണികൾ തടഞ്ഞു കക്കോടി: അംശക്കച്ചേരി- കൂടത്തുംപൊയിൽ റോഡിന്‍റെ അറ്റകുറ്റപ്പണികൾ തടഞ്ഞു. പൊടിശല്യം രൂക്ഷമായതിനെ തുടർന്ന് പ്രദേശവാസികൾക്ക് ദുരിതമായതോടെയാണ് തിങ്കളാഴ്ച രാവിലെ പ്രവൃത്തി തടഞ്ഞത്. ഓവുചാലിന്‍റെയും റോഡിന്‍റെയും പ്രവൃത്തികളാണ് മാസങ്ങളായി നടക്കുന്നത്. റോഡ് നനച്ച് പൊടിശല്യമില്ലാതാക്കിവേണം പ്രവൃത്തി നടത്തേണ്ടതെന്നും ആവശ്യപ്പെട്ടാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് കിഷോർ അറോട്ടിലിന്‍റെ നേതൃത്വത്തിൽ പ്രവൃത്തി തടഞ്ഞത്. പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്ന് പി.ഡബ്ല്യൂ.ഡി അസി. എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.