മോഷണം പോയ രേഖകൾക്ക് ഈടാക്കിയ തുക തിരികെ നൽകണം -മനുഷ്യാവകാശ കമീഷൻ

കോഴിക്കോട്: സ്കൂളിൽ കള്ളൻ കയറിയപ്പോൾ നഷ്ടപ്പെട്ട ഒറിജിനൽ രസീതുകളുടെ ബാധ്യതയായി പ്രധാനാധ്യാപികയുടെ വിരമിക്കൽ ആനുകൂല്യത്തിൽനിന്ന് ഈടാക്കിയ 60,000 രൂപ മടക്കിനൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ധനവകുപ്പ് സെക്രട്ടറിക്കും ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർക്കുമാണ് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദേശം നൽകിയത്. താമരശ്ശേരി ഉപ വിദ്യാഭ്യാസ ജില്ലക്ക് കീഴിലുള്ള മലപുറം ജി.എം.എൽ.പി സ്കൂളിൽനിന്ന് 2018ൽ വിരമിച്ച പ്രധാനാധ്യാപിക സമർപ്പിച്ച പരാതിയിലാണ് നടപടി. കമീഷൻ കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടറിൽനിന്ന് റിപ്പോർട്ട് വാങ്ങി. 2018ൽ സ്കൂളിൽ നടന്ന ഓഡിറ്റിലാണ് 60,000 രൂപയുടെ വൗച്ചർ നഷ്ടമായതായി കണ്ടെത്തിയത്. സ്കൂളിൽ നടന്ന മോഷണത്തിലാണ് രേഖകൾ നഷ്ടമായത്. 60,000 രൂപയുടെ ബാധ്യത എഴുതിത്തള്ളാൻ അധ്യാപിക സർക്കാറിന് അപേക്ഷ നൽകിയിട്ടുണ്ട്. തുക തിരികെ നൽകാൻ തീരുമാനിച്ചെങ്കിലും ട്രഷറി ഓഫിസർ തടസ്സം നിന്നു. ഇക്കാര്യത്തിൽ ധനവകുപ്പ് സെക്രട്ടറിക്ക് മാത്രമേ ഇനി തീരുമാനമെടുക്കാൻ കഴിയുകയുള്ളൂെവന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരി ഗുരുതര രോഗത്തിനുള്ള ചികിത്സയിലാണ്. രോഗാവസ്ഥ കണക്കിലെടുത്ത് വിരമിക്കൽ ആനുകൂല്യത്തിൽനിന്ന് ഈടാക്കിയ തുക തിരികെ നൽകണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.