വിഷ്ണു
കിടങ്ങൂർ: സൂപ്പർ മാർക്കറ്റിലെ ഹെഡ് ഓഫിസിൽനിന്നും വ്യാജ വൗച്ചറും രസീതും ഉണ്ടാക്കി 25 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിൽ. ഭരണങ്ങാനം അന്തിനാട് കിഴക്കേടത്ത് വീട്ടിൽ വിഷ്ണു കെ. മോഹനെയാണ് (25) കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ചേർപ്പുങ്കലിലെ പ്രമുഖ സൂപ്പർ മാർക്കറ്റിന്റെ ഹെഡ് ഓഫിസിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ഇയാൾ ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ വ്യാജ വൗച്ചറും പർച്ചേസ് ബില്ലും തയാറാക്കി സ്ഥാപനത്തിന്റെ ബ്രാഞ്ചുകളായ പാലാ, കോട്ടയം, കൂത്താട്ടുകുളം മുട്ടം, കൊല്ലപ്പള്ളി എന്നീ സൂപ്പർമാർക്കറ്റുകളിലേക്ക് സാധനങ്ങൾ പർച്ചേസ് ചെയ്തെന്ന വ്യാജ ഐ.ഡി മുഖാന്തരം അക്കൗണ്ട് നിർമിച്ച് പണം തട്ടുകയായിരുന്നു.
കൂടാതെ ഇവരുടെ സ്ഥാപനത്തിൽ നിലവിൽ ജോലിയിൽ ഇല്ലാതിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ പേരിൽ അറ്റൻഡൻസ് രേഖപ്പെടുത്തി ഇവരുടെ പേരിലുള്ള ശമ്പളവും ഉള്‍പ്പെടെ 24,84,900 രൂപയാണ് ഇയാൾ തട്ടിയെടുത്തത്. സംശയം തോന്നിയ അധികൃതർ പൊലീസിൽ പരാതി നൽകുകയും കിടങ്ങൂർ പൊലീസ് കേസെടുത്ത് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തട്ടിപ്പ് നടത്തിയതായി കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇയാൾ തട്ടിയെടുത്ത പണം ഓൺലൈൻ ചൂതാട്ടത്തിന് ഉപയോഗിക്കുകയായിരുന്നുവെന്ന് പൊലീസിനോട് പറഞ്ഞു. കിടങ്ങൂർ സ്റ്റേഷൻ എസ്.ഐ കുര്യൻ മാത്യു, സി.പി.ഒമാരായ പി.സി. അരുൺകുമാർ, കെ.എസ്. സന്തോഷ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.