കാഞ്ഞിരപ്പള്ളി: ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ എന്ന പണ്ഡിത പ്രസ്ഥാനവും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ, ലജ്നത്തുൽ മുഅല്ലിമീൻ, യുവജന ഫെഡറേഷൻ എന്നീ പോഷക സംഘടനകളും ചേർന്ന് നടപ്പാക്കിയ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിക്കുന്ന 10 ദക്ഷിണ ഭവനങ്ങളിൽ നിർമാണം പൂർത്തിയാക്കിയ ആറു വീടുകൾ മാർച്ച് 30 ന് കൈമാറും. പ്രകൃതിക്ഷോഭത്തിൽ ഭവന രഹിതരായ 10 കുടുംബങ്ങൾക്കാണ് 1.20 കോടി ചെലവിൽ ഭവന പദ്ധതി നടപ്പാക്കുന്നത്. ദുരന്തത്തിൽ അഞ്ചു പേർ നഷ്ടപ്പെട്ട നസീറിന്‍റെ കുടുംബത്തിനുള്ള വീടിനാണ് ആദ്യം ശിലയിട്ടത്. ഇളംകാട്, ഏന്തയാർ, കൂട്ടിക്കൽ, മുണ്ടക്കയം, കൊക്കയാർ നാരകം പുഴ ,ഈരാറ്റുപേട്ട എന്നീ സ്ഥലങ്ങളിലാണ് നിർമാണം നടക്കുന്നത്. ആദ്യ ഭവനത്തിന് ശിലയിട്ട സംസ്ഥാന പ്രസിഡന്‍റ് ചേലക്കുളം അബുൽ ബുഷ്റ മൗലവി രണ്ടു മാസങ്ങൾക്കുശേഷം മരിച്ചു. അദ്ദേഹത്തിന്‍റെ പേരാണ് താക്കോൽദാന സമ്മേളന നഗറിന് നൽകിയിരിക്കുന്നത്. 30 ന് വൈകീട്ട് അഞ്ചിന് മുണ്ടക്കയം ബസ് സ്റ്റാൻഡ് മൈതാനത്ത് ചേരുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് കെ.പി. അബൂബക്കർ ഹസ്റത്ത് ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗത സംഘം രക്ഷാധികാരി മുഹമ്മദ് സക്കീർ, ചെയർമാൻ ഇ.എ. അബ്ദുൽ നാസർ മൗലവി, കൺവീനർ നാസർ മൗലവി വെച്ചൂച്ചിറ എന്നിവർ അറിയിച്ചു. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കടക്കൽ അബ്ദുൽ അസീസ് മൗലവി, സയ്യിദ് മുത്തുക്കോയ തങ്ങൾ, ഒ. അബ്ദുറഹ്മാൻ മൗലവി, സി.എ. മൂസ മൗലവി, എം.എം. ബാവാ മൗലവി,പാങ്ങോട് ഖമറുദ്ദീൻ മൗലവി, അഡ്വ.കെ.പി. മുഹമ്മദ്, എ.കെ. ഉമർ മൗലവി, ഇലവു പാലം ഷംസുദ്ദീൻ മന്നാനി തുടങ്ങിയവർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.