പദ്ധതിത്തുക വിനിയോഗം: ജില്ല പഞ്ചായത്ത് രണ്ടാമത്

കോട്ടയം: പദ്ധതിത്തുക വിനിയോഗത്തിൽ കോട്ടയം ജില്ല പഞ്ചായത്ത് സംസ്ഥാനതലത്തിൽ രണ്ടാമതെത്തി. അനുവദിച്ച തുകയുടെ 92.45 ശതമാനം ചെലവഴിച്ചാണ് ജില്ല പഞ്ചായത്തിന്‍റെ കുതിപ്പ്. 46.25 കോടി അനുവദിച്ചതിൽ 42.76 കോടിയും ചെലവഴിച്ചതായി പ്രസിഡന്‍റ് നിർമല ജിമ്മിയും വൈസ് പ്രസിഡന്‍റ് ടി.എസ്. ശരത്തും പറഞ്ഞു. 100 ശതമാനം ചെലവഴിച്ച വയനാടാണ് ഒന്നാംസ്ഥാനത്ത്. 90.88 ശതമാനം ചെലവഴിച്ച കണ്ണൂരാണ് മൂന്നാമത്. കോട്ടയം ഇതാദ്യമായാണ് സംസ്ഥാനതലത്തിൽ രണ്ടാമതെത്തുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം ജനോപകാരപ്രദമായ നിരവധി പദ്ധതികൾ നടപ്പാക്കിയതായി പ്രസിഡന്‍റ് പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ആരോഗ്യമേഖലയുടെ ശാക്തീകരണത്തിനുമായി ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകൾക്ക് 2.19 കോടി ചെലവിട്ട് 16 ആംബുലൻസുകൾ നൽകി. വൈക്കം താലൂക്ക് ആശുപത്രിയിൽ 1.40 കോടി ചെലവിൽ മാമ്മോഗ്രാം യന്ത്രം സ്ഥാപിച്ചു. പാലാ ജനറൽ ആശുപത്രിയിൽ 1.05 കോടി ചെലവിൽ കോബാൾട്ട് മെഷീൻ സ്ഥാപിച്ചു. ലൈഫ് പദ്ധതിക്കായി 12.37 കോടി വിഹിതമായി നൽകി. കാർഷിക മേഖലക്കായി മൂന്ന് കൊയ്ത്തുമെതി യന്ത്രങ്ങൾ വാങ്ങി. 1.10 കോടി ചെലവഴിച്ച് 275 പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്‌ടോപ് നൽകി. 60 ലക്ഷം രൂപ ചെലവഴിച്ച് 58 ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം ലഭ്യമാക്കി. ജില്ലയിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും സ്‌കോളർഷിപ്പായി 2.20 കോടി നൽകി. ക്ഷീരകർഷകർക്ക് മിൽക്ക് ഇൻസെന്‍റിവായി 1.10 കോടിയും കാലിത്തീറ്റ സബ്‌സിഡിയായി 66 ലക്ഷവും ക്ഷീര സഹകരണ സംഘങ്ങൾക്ക് റിവോൾവിങ് ഫണ്ടായി 60 ലക്ഷവും നൽകാനായി. പാലിയേറ്റിവ്-വയോജന പദ്ധതികൾക്കായി രണ്ടുകോടിയും അംഗൻവാടി പോഷകാഹാര പദ്ധതിക്കായി 1.55 കോടിയും ചെലവഴിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളുടെയും ജീവനക്കാരുടെയും ത്രിതലപഞ്ചായത്തുകളുടെയും കൂട്ടായ പ്രവർത്തനമാണ് സംസ്ഥാനതലത്തിൽ രണ്ടാംസ്ഥാനത്തെത്തുന്നതിന് സഹായകമായതെന്ന് പ്രസിഡന്‍റ് പറഞ്ഞു. 84 ശതമാനം തുക ചെലവഴിച്ചെങ്കിലും കഴിഞ്ഞ സാമ്പത്തികവർഷം കോട്ടയം 14ആം സ്ഥാനത്തായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.