എ. രാജയുടെ സത്യപ്രതിജ്ഞയിലെ പിഴവ്: മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി

തൊടുപുഴ: ദേവികുളം എം.എൽ.എ അഡ്വ. എ. രാജയുടെ സത്യപ്രതിജ്ഞാ വാചകം പരിഭാഷപ്പെടുത്തിയതിൽ പിഴവ് പറ്റിയ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി. നിയമ വകുപ്പിൽ ബന്ധപ്പെട്ട ഫയൽ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥർക്കെതിരേ 1960ലെ കേരള സിവിൽ സർവിസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടപ്രകാരമാണ് നടപടിയെടുത്തത്. ഡെപ്യൂട്ടി സെക്രട്ടറിയും സീനിയർ തമിഴ് പരിഭാഷകനുമായിരുന്ന തങ്കരാജു, സീനിയർ പരിഭാഷകൻ എസ്. ഭൂമി, അസിസ്റ്റന്‍റ് പരിഭാഷകൻ വി. വിനോദ് എന്നിവർക്കെതിരെയാണ് നടപടി. രാജ തമിഴിലാണ് സത്യപ്രതിജ്ഞ ചെയ്തത്. നിയമ വകുപ്പിൽനിന്ന് തയാറാക്കിയ തമിഴ് വാചകത്തിലുണ്ടായ പിശകുമൂലം സത്യപ്രതിജ്ഞ അസാധുവാകുകയും എം.എൽ.എ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടിയുംവന്നു. രണ്ടാമത്തെ സത്യപ്രതിജ്ഞക്ക് മുമ്പ് സഭയിലിരുന്ന ദിവസങ്ങൾക്ക് എം.എൽ.എയിൽനിന്ന് പിഴ ഈടാക്കിയിരുന്നു. ഈ പിഴ തങ്കരാജുവിൽനിന്ന് ഈടാക്കും. ഇദ്ദേഹം 500 രൂപ വീതം ആറ് മാസം അടക്കണം. ഭൂമിയെയും വിനോദിനെയും താക്കീത് ചെയ്തു. സത്യപ്രതിജ്ഞ പരിഭാഷപ്പെടുത്തിയതിൽ തെറ്റ് വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സ്പീക്കറും ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.