വീണ്ടും പരീക്ഷക്കാലം

കോട്ടയം: രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം ആശങ്കയില്ലാതെ വിദ്യാര്‍ഥികള്‍ പരീക്ഷഹാളിലേക്ക്. പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷക്ക് മണിക്കൂറുകൾ മാത്രം അവശേഷിക്കെ, അവസാനവട്ട ഒരുക്കങ്ങളിൽ ജില്ല. ജില്ലയിൽ ഇത്തവണ പ്ലസ് ടുവിന് 21916 വിദ്യാർഥികളും എസ്.എസ്.എൽ.സിക്ക് 19503 വിദ്യാര്‍ഥികളുമാണ് പരീക്ഷയെഴുതുന്നത്. ബുധനാഴ്ചയാണ് പ്ലസ് ടു പരീക്ഷക്ക് തുടക്കമാകുന്നത്. ഇതിനുള്ള ചോദ്യപേപ്പറുകൾ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ എത്തിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് എസ്.എസ്.എൽ.സി പരീക്ഷ ആരംഭിക്കുന്നത്. മുമ്പ് മാര്‍ച്ചില്‍ പരീക്ഷ അവസാനിച്ചിരുന്നുവെങ്കില്‍, ഇത്തവണ മാര്‍ച്ചിലെ അവസാന ദിവസത്തിലാണ് പരീക്ഷയുടെ തുടക്കം എന്നതാണ് പ്രത്യേകത. ഏപ്രില്‍ 29നാണ് എസ്.എസ്.എൽ.സി പരീക്ഷ പൂർത്തിയാകുന്നത്. ഇത്തവണ അധ്യയനവർഷത്തിന്‍റെ ഒരുഘട്ടത്തിൽ സ്കൂളുകളിലെത്താൻ വിദ്യാർഥികൾക്ക് കഴിഞ്ഞിരുന്നു. ഇതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇവർ പരീക്ഷക്കായി തയാറെടുക്കുന്നത്. ആകെ 253 സ്‌കൂളുകളില്‍നിന്നുള്ള 19503 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത്. ഇവരില്‍ 9953 പേര്‍ ആണ്‍കുട്ടികളും 9568 പേര്‍ പെണ്‍കുട്ടികളുമാണ്. ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷ എഴുതുന്നത് കോട്ടയം വിദ്യാഭ്യാസ ജില്ലയിലാണ്. ഇവിടെ 92 സ്‌കൂളുകളില്‍നിന്ന് 7709 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. കുറവ് കടുത്തുരുത്തിയിലാണ്. ഇവിടെ 44 സ്‌കൂളുകളില്‍നിന്ന് 3242 പേര്‍ പരീക്ഷ എഴുതും. പരീക്ഷക്കുള്ള ഒരുക്കം പൂര്‍ത്തിയായതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സുജയ പറഞ്ഞു. പതിവുപോലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്ക് ഇരുത്തുന്നത് ചങ്ങനാശ്ശേരി എസ്.ബി സ്‌കൂളിലാണ്. ഇവിടെ 331പേര്‍ പരീക്ഷ എഴുതുന്നത്. ഓണ്‍ലൈന്‍, ഓഫ്‌ലൈനായി പഠിച്ചശേഷമാണ് ഇത്തവണ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത്. ഇതേത്തുടര്‍ന്നു വിദ്യാര്‍ഥികള്‍ക്കുണ്ടായ ആശങ്കകള്‍ പരിഹരിക്കാന്‍ മിക്ക സ്‌കൂളുകളും കൂടുതല്‍ മാതൃക പരീക്ഷകള്‍ നടത്തിയിരുന്നു. അതേസമയം, പരീക്ഷക്കിടയിലെ ഇടവേള വിദ്യാര്‍ഥികളെ ആശങ്കയിലാക്കുന്നുണ്ട്. കനത്ത ചൂട് വിദ്യാർഥികളെ വലക്കാൻ സാധ്യതയുണ്ടെന്ന് രക്ഷിതാക്കളും പറയുന്നു. കോവിഡ് നിയന്ത്രണത്തില്‍ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും പരീക്ഷ ദിവസങ്ങളില്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം കര്‍ശനമാക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചിട്ടുണ്ട്. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ചു മുഴുവന്‍ വിദ്യാര്‍ഥികളെയും പരിശോധിക്കുകയും താപനിലയില്‍ വര്‍ധനയുള്ള വിദ്യാര്‍ഥികളെ പ്രത്യേക മുറിയില്‍ പരീക്ഷയെഴുതാനുള്ള സൗകര്യമൊരുക്കുകയും ചെയ്യും. കുടിവെള്ളം കൊണ്ടുവരാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.