എരുമേലിയെ പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്താക്കും -ബജറ്റ്

എരുമേലി: ഗ്രാമപഞ്ചായത്തില്‍ 53.57 കോടി രൂപ വരവും 47.16 കോടി രൂപ ചെലവും 6.27 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് അനുശ്രീ സാബു അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ്കുട്ടി അധ്യക്ഷത വഹിച്ചു. വനിതാക്ഷേമം, കാര്‍ഷിക മേഖല, പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്ത് എന്നിവക്ക് ഊന്നല്‍ നല്‍കുന്നതാണ് ബജറ്റ്. എരുമേലി ടൗണില്‍ ഓട്ടോറിക്ഷ സ്റ്റാൻഡിനായി സ്ഥലം കണ്ടെത്തി നൽകും. പഞ്ചായത്തിലെ കാവുകൾ സംരക്ഷിക്കുന്നതിനും പ്രത്യേക പരിഗണന നൽകും. എരുമേലിയുടെ പൗരാണിക തീര്‍ഥാടന ടൂറിസം വിവരം അടങ്ങിയ 'വിരൽതുമ്പിൽ എരുമേലി'യെന്ന ആപ്പ് വികസിപ്പിക്കും. ഉല്‍പാദനമേഖലക്കായി 3.42 കോടി രൂപയും പശ്ചാത്തലമേഖലയില്‍ 1.86 കോടി രൂപയും വകയിരുത്തി. എല്ലാവര്‍ക്കും സുരക്ഷിതമുള്ള ഭവനം ഉറപ്പാക്കുന്നതിനായി 1.10 കോടി വകയിരുത്തി. കിഴക്കന്‍ മേഖലയില്‍ വെള്ളപ്പൊക്ക ദുരന്തനിവാരണത്തിന് സ്ഥിരം ഷെല്‍ട്ടര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പത്തുലക്ഷം രൂപ മാറ്റിവെച്ചു. വനിതാക്ഷേമത്തിനായി 5.60 ലക്ഷം രൂപയും ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ ക്ഷേമത്തിനായി 2.80 കോടി രൂപയും നീക്കിവെച്ചു. പഞ്ചായത്ത് കെട്ടിടസമുച്ചയ നിര്‍മാണത്തിന് അഞ്ചുകോടി രൂപ വകയിരുത്തി. റോഡ് വികസനത്തിന് 1.30 കോടിയും റോഡ് നവീകരണത്തിന് 72 ലക്ഷം രൂപയും ഉള്‍ക്കൊള്ളിച്ചു. ദാരിദ്ര്യലഘൂകരണം ലക്ഷ്യമിട്ട് എ.ജി.എന്‍.ആര്‍.ഇ.ജി വിഭാഗത്തിന് നാലുകോടിയും ടേക് എ ബ്രേക്ക് പദ്ധതി എല്ലാ പ്രധാനകേന്ദ്രങ്ങളിലും തുടങ്ങുന്നതിന് 25 ലക്ഷം, കാര്‍ഷികമേഖലയില്‍ സമഗ്രപച്ചക്കറി കൃഷിക്കായി രണ്ടുകോടിയും വകയിരുത്തി. ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡി, കാലിത്തൊഴുത്ത് നവീകരണം എന്നിവക്ക് ഒരുകോടി, ചേനപ്പാടി കരിമ്പുകയം സായാഹ്ന പാര്‍ക്ക്, വനാതിര്‍ത്തികളില്‍ എക്കോപാര്‍ക്ക് എന്നിവക്ക് അഞ്ചുലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ചിത്രം: എരുമേലി ഗ്രാമപഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് അനുശ്രീ സാബു ബജറ്റ് അവതരിപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.