കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുക പ്രഥമ ലക്ഷ്യം -മന്ത്രി കെ. കൃഷ്ണൻകുട്ടി

കോട്ടയം: കേരളത്തിലെ മുഴുവൻ ആളുകൾക്കും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. വാഴൂർ 110 കെ.വി. സബ് സ്റ്റേഷൻ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ആവശ്യമുള്ള വൈദ്യുതിയുടെ 70 ശതമാനവും പുറത്തുനിന്ന് വിലകൊടുത്തു വാങ്ങുകയാണ്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാക്കാനുള്ള അക്ഷീണ പ്രയത്നത്തിലാണ് സർക്കാർ. ഇതിന്‍റെ ഭാഗമായി കാറ്റ്, സൗരോർജം എന്നിവ ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപാദനത്തിൽ വർധനയുണ്ടാക്കാനായി. വാഴൂർ പദ്ധതി ഒരു വർഷത്തിനകം പൂർത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിക്കായി പാമ്പാടി കാഞ്ഞിരപ്പള്ളി 110 കെ.വി റൂട്ടിൽ ലൈനിന് താഴെയായി ഒരേക്കർ ഇരുപത്തേഴര സെന്‍റ് സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഇവിടെ 12.5 എം.വി.എ ശേഷിയുള്ള രണ്ട് ട്രാൻസ്ഫോർമറുകൾ ഉൾപ്പെട്ട 110 കെ.വി സബ് സ്റ്റേഷൻ നിർമിക്കാൻ 15.2 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. പദ്ധതി പൂർത്തീകരിക്കുന്നതിലൂടെ പാമ്പാടി, പൊൻകുന്നം, പത്തനാട്, പള്ളിക്കത്തോട് എന്നിവിടങ്ങളിൽ മെച്ചപ്പെട്ട വൈദ്യുതി വിതരണം ലഭ്യമാകും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷതവഹിച്ചു. ട്രാൻസ്മിഷൻ സൗത്ത് ചീഫ് എൻജിനീയർ മേരി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മുകേഷ് കെ.മണി, പഞ്ചായത്ത് പ്രസിഡന്‍റുമാരായ വി.പി. റെജി, കെ.എസ്. റംല ബീഗം, ജില്ല പഞ്ചായത്ത് അംഗം ടി.എൻ. ഗിരീഷ് കുമാർ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എം. ജോൺ, ഗീത എസ്.പിള്ള, കെ.എസ്.ഇ.ബി പ്രസരണ വിഭാഗം ആൻഡ് സിസ്റ്റം ഓപറേഷൻ ഡയറക്ടർ രാജൻ ജോസഫ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ............ ഞായറാഴ്ച പ്രവർത്തിക്കും കോട്ടയം: വസ്തുനികുതി അടക്കുന്നതിനടക്കം സാമ്പത്തിക വർഷാവസാനത്തെ തിരക്ക് കണക്കിലെടുത്ത് നീണ്ടൂർ പഞ്ചായത്ത് ഓഫിസ് ഞായറാഴ്ച തുറന്നുപ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. KTL VAZHOOR- വാഴൂർ 110 കെ.വി സബ് സ്റ്റേഷൻ നിർമാണോദ്ഘാടനത്തിന്‍റെ ഭാഗമായി ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ശിലാഫലക അനാച്ഛാദനം നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.