ശ്രീലങ്കൻ ബാസ്കറ്റ്ബാൾ ലീഗിൽ വിസിൽ മുഴക്കവുമായി അലൻ സി. ജോസ്

മൂലമറ്റം: ശ്രീലങ്കയിലെ കൊളംബോയിൽ മാർച്ച് 19ന് ആരംഭിച്ച ശ്രീലങ്കൻ ബാസ്കറ്റ്ബാൾ ഫെഡറേഷന്‍റെ ലൈറ്റ് ലീഗായ അവന്ത് സൂപ്പർ കപ്പ് 2022ൽ മത്സരങ്ങൾ നിയന്ത്രിക്കാൻ തൊടുപുഴ മുട്ടം സ്വദേശിയും രാജ്യാന്തര റഫറിയുമായ അലൻ സി. ജോസിന് ക്ഷണം. ഇന്ത്യയിൽനിന്നുള്ള ഏക റഫറിയുമാണ്. നിരവധി വിദേശതാരങ്ങളും ആർമി താരങ്ങളും ഉൾപ്പെട്ട എലൈറ്റ് ലീഗിൽ ലിത്വേനിയയിൽനിന്നുള്ള പ്രഫഷനൽ ക്ലബും ശ്രീലങ്കൻ ക്ലബുകളോടൊപ്പം മാറ്റുരക്കുന്നു. മുട്ടം ചാരക്കുന്നത്ത് ബെന്നി ജോൺ - ബെൻസി ദമ്പതികളുടെ മകനായ ഇദ്ദേഹം 2021 സെപ്റ്റംബർ മുതലാണ് രാജ്യാന്തര ബാസ്കറ്റ്ബാൾ ഫെഡറേഷന്‍റെ ഫിബ് വൈറ്റ് റഫറിയിങ് ബാഡ്ജിന് അർഹനായത്. ഇന്ത്യയിൽനിന്നുള്ള അഞ്ച് രാജ്യാന്തര റഫറിമാരിൽ ഒരാളായ അലൻ 2017 മുതൽ 2021 വരെ ഫിബ ടേബിൾ ഒഫീഷ്യലായിരുന്നു. 2014ൽ കേരള ബാസ്കറ്റ്ബാൾ അസോസിയേഷന്‍റെ റഫറിയിങ് പാനലിലും 2015 മുതൽ ബാസ്കറ്റ്ബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ റഫറിയിങ് പാനലിലും അംഗമായ അലൻ ഫെഡറേഷൻ കപ്പിന്‍റെയും ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിന്‍റെയും ഖേലോ ഇന്ത്യ ചാമ്പ്യൻഷിപ്പിന്‍റെയും ഫൈനലുകൾ നിയന്ത്രിച്ചിട്ടുണ്ട്. മുട്ടം ഷാൾ ജ്യോതി ബാസ്കറ്റ്ബാൾ ടീമിലൂടെ വളർന്ന് കുട്ടിക്കാനം മരിയൻ കോളജിൽനിന്ന് ബി.ബി.എയും ആന്ധ്രപ്രദേശിലെ ആദികവി യൂനിവേഴ്സിറ്റിയിൽനിന്ന് ബി.പി.എഡും പൂർത്തിയാക്കിയ 26കാരനായ അലൻസി ജോസിന് ശിൽപ മിഥുൻ എന്ന സഹോദരിയും ബാസ്കറ്റ്ബാൾ കളിക്കാരനായ ആൽവിൻ എന്ന ഇളയ സഹോദരനുമുണ്ട്. രാജ്യാന്തര ബാസ്കറ്റ്ബാൾ റഫറിയിങ്ങിൽ ഒളിമ്പിക്സും ലോകകപ്പും സ്വപ്നം കാണുന്ന അലന് പ്രോത്സാഹനവുമായി ഇടുക്കി ബാസ്കറ്റ്ബാൾ അസോസിയേഷൻ നിലകൊള്ളുന്നു. idg mltm അലൻ സി. ജോസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.