സത്രം എയർസ്ട്രിപ്: കടുവ സംരക്ഷണ അതോറിറ്റി വിശദീകരണം തേടി

തൊടുപുഴ: വണ്ടിപ്പെരിയാർ സത്രം എയർ സ്ട്രിപ് നിർമാണം സംബന്ധിച്ച് ദേശീയ കടുവ സംരക്ഷണ അതോറിറ്റി (എൻ.ടി.സി.എ) സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വീണ്ടും വിശദീകരണം തേടി. പദ്ധതി പെരിയാർ കടുവ സങ്കേതത്തെ പ്രതികൂലമായി ബാധിക്കുമെന്നും എയർസ്ട്രിപ് നിർമാണത്തിൽ ചട്ട ലംഘനമുണ്ടെന്നും ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എയർസ്ട്രിപ് നിർമാണത്തിൽ ഗുരുതര ചട്ടലംഘനം ആരോപിച്ച് സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് (എസ്.പി.സി.എ) ഇടുക്കി ജില്ല സെക്രട്ടറി എം.എൻ. ജയചന്ദ്രൻ കഴിഞ്ഞ ഒക്ടോബർ അഞ്ചിന് എൻ.ടി.സി.എക്ക് പരാതി നൽകിയിരുന്നു. എൻ.ടി.സി.എ ഇതുസംബന്ധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വിശദീകരണം തേടിയെങ്കിലും ലഭിച്ചില്ല. തുടർന്നാണ് വീണ്ടും വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. പാരിസ്ഥിതികാഘാതപഠനം, കടുവ സങ്കേതത്തിന്‍റെ 10 കിലോമീറ്റർ പരിധിയിൽ നിർമാണത്തിനും സംരക്ഷിത മേഖലയുടെ ഒരു കിലോമീറ്റർ പരിധിയിൽ റോഡ് പണിയാനും ദേശീയ വന്യജീവി ബോർഡിന്‍റെ അനുമതി വേണം എന്നീ വ്യവസ്ഥകൾ പാലിച്ചിട്ടില്ലെന്നും സംരക്ഷിത വനമായി പ്രഖ്യാപിച്ച മേഖലയിലാണ് എയർ സ്ട്രിപ് നിർമാണമെന്നുമാണ് പരാതിയിൽ പറയുന്നത്. എൻ.ടി.സി.എക്ക് വിശദീകരണം നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ മടിക്കുന്നതിൽ ദുരൂഹതയുണ്ടെന്നാണ് പരാതിക്കാരനായ ജയചന്ദ്രന്‍റെ ആരോപണം. എൻ.സി.സി കാഡറ്റുകള്‍ക്ക് സൗജന്യ പരിശീലനം നല്‍കാൻ റവന്യൂവകുപ്പ് അനുവദിച്ച 12 ഏക്കറിൽ 2017ലാണ് എയർസ്ട്രിപ് നിർമാണം തുടങ്ങിയത്. 650 മീറ്റർ റണ്‍വേയും അപ്രോച് റോഡുമടക്കം അടിസ്ഥാന സൗകര്യങ്ങൾ സജ്ജമായി. സർക്കാറിന്‍റെ നൂറുദിന കർമപദ്ധതിയിൽപെടുത്തി ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.