പാറമ്പുഴയിൽ രണ്ടാം ദിവസവും നാട്ടുകാരുടെ ഉപരോധം

കോട്ടയം: സിൽവർ ലൈൻ പാതക്ക് കല്ലിടുന്നതുമായി ബന്ധപ്പെട്ട് രണ്ടാം ദിവസവും കലുഷിതമായി ജില്ല. സമരക്കാരെത്തും മുമ്പേ രാവിലെ പാറമ്പുഴയിൽ കല്ലിടാനുള്ള റവന്യൂ സംഘത്തിന്‍റെ നീക്കം പാളി. സർവേക്കല്ല് സമരക്കാർ പിഴുത് തോട്ടിലിട്ടു. മണിക്കൂറുകൾ നീണ്ട ഉപരോധത്തിനുശേഷം താൽക്കാലികമായി കല്ലിടൽ നിർത്തിവെച്ചു. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് പാറമ്പുഴ മൂന്നാം വാർഡിൽ പൊലീസ് അകമ്പടിയോടെ തുടർച്ചയായ രണ്ടാം ദിവസവും റവന്യൂ സംഘമെത്തിയത്. നാട്ടുകാരിൽ ചിലർ സ്ഥലത്തുണ്ടായിരുന്നെങ്കിലും വൻ പൊലീസ് സംഘത്തെ അവർക്കു തടയാനായില്ല. റോഡിന്‍റെ രണ്ടറ്റത്തും ആരെയും കടത്തിവിടാതെ പൊലീസ് കാവൽ നിന്നു. ആദ്യത്തെ കല്ലുനാട്ടിയ ശേഷം റോഡിനപ്പുറത്ത് രണ്ടാമത്തെ കല്ലിടുമ്പോഴേക്കും സമരക്കാരും നാട്ടുകാരും സംഘടിച്ചെത്തി. കല്ല് റോഡിലേക്കെറിഞ്ഞ് റവന്യൂ സംഘത്തെ തടഞ്ഞു. അപ്പോഴേക്കും കൂടുതൽ നാട്ടുകാരും പ്രദേശത്തെത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ്, യു.ഡി.എഫ് കൗൺസിലർ സാബു മാത്യു, സമരസമിതി ചെയർമാൻ ബാബു കുട്ടൻ ചിറ, ബി.ജെ.പി ജില്ല പ്രസിഡന്‍റ് ലിജിൻലാൽ എന്നിവരും എത്തി. നേതാക്കൾ ഇടപെട്ട് റോഡിനപ്പുറം പൊലീസ് തടഞ്ഞുവെച്ച സ്ത്രീകളടക്കം സമരക്കാരെ പ്രദേശത്തേക്ക് കടത്തിവിട്ടു. ആളുകളെ തടഞ്ഞുവെക്കാൻ ഇത് പാകിസ്താനല്ലെന്നും പാറമ്പുഴയാണെന്നും നേതാക്കൾ പറഞ്ഞു. എല്ലാവരും ചേർന്ന്, ആദ്യം നാട്ടിയ സർവേക്കല്ല് പിഴുത് സമീപത്തെ തോട്ടിലേക്കിട്ടു. തുടർന്ന് സർവേക്കല്ലുമായി വന്ന വാഹനം തിരിച്ചയക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ഇതിനിടെ ഡി.സി.സി പ്രസിഡന്‍റും പൊലീസുമായി അൽപനേരം വാക്കേറ്റമുണ്ടായി. കഴിഞ്ഞ ദിവസത്തേതുപോലെ വാഹനത്തിൽ കയറി പ്രതിഷേധിക്കുമെന്ന് പറഞ്ഞതോടെ പതിനൊന്നരയോടെ പൊലീസ് കല്ലുമായി വന്ന വാഹനം തിരിച്ചയച്ചു. പൊലീസും റവന്യൂ സംഘവും മടങ്ങാത്തതിനാൽ ജാഗ്രതയോടെ സ്ത്രീകളടക്കം സമരക്കാർ കാവലിരുന്നു. ഉച്ചക്ക് കഞ്ഞിയുണ്ടാക്കി വിതരണം ചെയ്തു. സമരക്കാർ പിൻവാങ്ങാതിരുന്നതോടെ വൈകീട്ട് 3.45ന് പൊലീസും റവന്യൂ ഉദ്യോഗസ്ഥരും മടങ്ങി. ഇതോടെ ആഹ്ലാദപ്രകടനം നടത്തിയ ശേഷം നാട്ടുകാരും പിരിഞ്ഞു. വാർഡ് കൗൺസിലർ ലിസി കുര്യൻ, ബി.ജെ.പി കൗൺസിലർ വിനു ആർ. മോഹൻ, അഡ്വ. പ്രിൻസ് ലൂക്കോസ്, കോട്ടയം നഗരസഭ ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ തുടങ്ങിയവരും പ്രതിഷേധത്തിന്‍റെ ഭാഗമായി. വൈക്കം ഡിവൈ.എസ്.പി എ.ജെ. തോമസിന്‍റെ നേതൃത്വത്തിൽ ഏറ്റുമാനൂർ, ഗാന്ധിനഗർ, അയർക്കുന്നം സ്റ്റേഷനുകളിൽനിന്നുള്ള പൊലീസുകാരും ആംബുലൻസും അഗ്നിരക്ഷാസേനയും സ്ഥലത്തുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഇവിടെ കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ പകൽ മുഴുവൻ ഉപരോധിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.