കലക്ടറേറ്റ് വളപ്പില്‍ കല്ല് സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ

വൻ പൊലീസ് സന്നാഹം മറികടന്നാണ് കല്ല് സ്ഥാപിച്ചത് കോട്ടയം: വൻ പൊലീസ് സന്നാഹം മറികടന്ന് കോട്ടയം കലക്ടറേറ്റ് വളപ്പില്‍ കല്ല് സ്ഥാപിച്ച് സിൽവർ ലൈൻ പദ്ധതിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. പതിനൊന്നരയോടെ തിരുനക്കരയില്‍നിന്ന് പ്രകടനമായാണ് പ്രവർത്തകർ എത്തിയത്. ഇവരെ തടയാൻ കലക്ടറേറ്റിനു മുന്നിലെ തടിമില്ലിനു മുന്നില്‍ പൊലീസ് ബാരിക്കേഡുവെച്ച് കാത്തുനിന്നു. കോടതി ഗേറ്റിലും കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാൽ, പ്രവർത്തകർ ബസേലിയോസ് കോളജിനു സമീപം കെ.കെ. റോഡില്‍നിന്ന് ലോഗോസ് ജങ്ഷനിലേക്കു പോയി. അവിടെനിന്ന് വെവ്വേറെയായി പ്രധാന ഗേറ്റിലെത്തി. ഇവിടെയും പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനിടെ ഏതാനും പ്രവര്‍ത്തകര്‍ ചേർന്ന് കല്ല് മതിലിന്‍റെ വിടവിലൂടെ കലക്ടറേറ്റ് വളപ്പിനുള്ളിലേക്കിട്ടു. പുറകെ ഓടി ജില്ല പഞ്ചായത്തിനു സമീപത്തെ ഗേറ്റിലൂടെ കലക്ടറേറ്റ് വളപ്പില്‍ പ്രവേശിച്ചു. ഇവിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പൊലീസ് വിരട്ടിയോടിച്ചെങ്കിലും ഇതിനിടെ ശലഭോദ്യാനത്തില്‍ കല്ല് സ്ഥാപിച്ചു. പിന്നീട് പൊലീസ് കല്ല് എടുത്തുമാറ്റി. തുടര്‍ന്നു നടന്ന സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ചിന്റു കുര്യന്‍ ജോയി അധ്യക്ഷത വഹിച്ചു. ടോം കോര, സിജോ ജോസഫ്, റോബി ഊടുപുഴയില്‍, സിംസണ്‍ ജോസ്, റിജു ഇബ്രാഹിം, ജിന്‍സണ്‍ ചെറുമലയില്‍, ജെനില്‍ ഫിലി, അനീഷ തങ്കപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.