കോട്ടയം: പൂരപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന തിരുനക്കര പൂരം ബുധനാഴ്ച രാവിലെ 10ന് മുമ്പ് 11 ക്ഷേത്രങ്ങളിൽനിന്നുള്ള ചെറുപൂരങ്ങൾ എത്തും. അമ്പലക്കടവ് ക്ഷേത്രം, തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രം, പള്ളിപ്പുറത്തുകാവ് ഭഗവതി ക്ഷേത്രം, കൊപ്രത്ത് ദുർഗ ദേവീക്ഷേത്രം, പാറപ്പാടം ദേവീക്ഷേത്രം, നാഗമ്പടം മഹാദേവക്ഷേത്രം, തളിക്കോട്ട മഹാദേവർ ക്ഷേത്രം, പുത്തനങ്ങാടി ദേവീക്ഷേത്രം, എരുത്തിക്കൽ ക്ഷേത്രം, പുല്ലരിക്കുന്ന് മള്ളൂർ കുളങ്ങര ക്ഷേത്രം എന്നിവിടങ്ങളിൽനിന്നാണ് ചെറുപൂരങ്ങൾ എഴുന്നള്ളുന്നത്. വൈകീട്ട് നാലിനാണ് പകൽപൂരം. തിരുനക്കര ശിവൻ പടിഞ്ഞാറുവശത്തും ചിറക്കൽ കാളിദാസൻ കിഴക്കുവശത്തും തിടമ്പേറ്റും. ഭാരത് വിനോദ്, പാമ്പാടി സുന്ദരൻ, ഗുരുവായൂർ സിദ്ധാർഥൻ, ചൈത്രം അച്ചു, മീനാട് വിനായകൻ, വരടിയം ജയറാം, വേമ്പനാട് അർജുനൻ, തോട്ടക്കാട് കണ്ണൻ, കീഴൂട്ട് ശ്രീകണ്ഠൻ, കുന്നുമ്മേൽ പരശുരാമൻ, ഈരാറ്റുപേട്ട അയ്യപ്പൻ, കിരൺ നാരായണൻകുട്ടി, കുന്നത്തൂർ രാമു, കാഞ്ഞിരക്കാട്ട് ശേഖരൻ, തെച്ചിക്കോട്ടുകാവ് ദേവീദാസൻ, ഉണ്ണിമങ്ങാട് ഗണപതി, ചിറക്കാട്ട് അയ്യപ്പൻ, ഭാരത് വിശ്വനാഥൻ, വേമ്പനാട് വാസുദേവൻ, ഉഷശ്രീ ദുർഗാപ്രസാദ് എന്നീ ആനകളാണ് പകൽപ്പൂരത്തിന് അണിനിരക്കുന്നത്. വൈകീട്ട് നാലിന് നടൻ ജയറാമും 111ലധികം കലാകാരന്മാരും പങ്കെടുക്കുന്ന പഞ്ചാരിമേളം, കുടമാറ്റം. പത്താം ഉത്സവദിവസമായ 24ന് രാവിലെ എട്ടിന് ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്, 11ന് ആറാട്ടുസദ്യ. വൈകീട്ട് ആറിന് അമ്പലക്കടവ് ദേവീക്ഷേത്രത്തിൽ ആറാട്ട്, രാത്രി രണ്ടിന് മൈതാനത്ത് ആറാട്ട് എതിരേൽപ്, ക്ഷേത്രസന്നിധിയിൽ അഞ്ചിന് കൊടിയിറക്കുന്നതോടെ ഉത്സവം സമാപിക്കും. എട്ടാം ഉത്സവദിനമായ ചൊവ്വാഴ്ച വലിയവിളക്ക് ദേശവിളക്കായി ആചരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.