കാട്ടിക്കുന്ന് -തുരുത്ത് പാലം നിർമാണം തുടങ്ങി

കാട്ടിക്കുന്ന് തുരുത്തിൽ നിർധനരായ 300 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത് വൈക്കം: നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട കാട്ടിക്കുന്ന് തുരുത്ത് നിവാസികളുടെ പാലത്തിനായി പതിറ്റാണ്ടുകളുടെ മുറവിളിക്ക് ഫലമുണ്ടാകുന്നു. ചെമ്പ് - കാട്ടിക്കുന്ന് തുരുത്തുപാലം നിർമാണത്തിന് തുടക്കമായി. മൂവാറ്റുപുഴയാറിന്‍റെ കൈവഴിക്ക് കുറുകെ 80 മീറ്റർ നീളത്തിൽ നിർമിക്കുന്ന പാലത്തിന് എട്ടുകോടിയാണ് അനുവദിച്ചത്. പാലത്തിനായി പൈലിങ് ജോലി ആരംഭിച്ചിട്ട് ഒരാഴ്ചയായി. പണികൾ ദ്രുതഗതിയിൽ നീങ്ങുന്നതിനാൽ പാലം നിശ്ചിതസമയത്തിനുമുമ്പേ പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് കാട്ടിക്കുന്ന് തുരുത്ത് നിവാസികൾ. കാട്ടിക്കുന്ന് തുരുത്തിൽ നിർധനരായ 300ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. മത്സ്യബന്ധവും കക്കാവാരലും മറ്റു കൂലിപ്പണികളുമെടുത്ത് ഉപജീവനം നടത്തുന്ന തുരുത്ത് നിവാസികൾക്ക് പുറംലോകത്തേക്കുള്ള ഏക ആശ്രയം കടത്തുവള്ളമായിരുന്നു. തുരുത്തിലെ വാഹനങ്ങൾ പുഴക്ക് അക്കരെ പുരയിടങ്ങളിലാണ് സൂക്ഷിക്കുന്നത്. തുരുത്തിൽ അസുഖബാധിതരാകുന്നവർക്ക് ഉടനടി ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞിരുന്നില്ല. ഗുരുതരാവസ്ഥയിലാകുന്നവരെ വള്ളത്തിൽ മറുകര എത്തിച്ച് വാഹനം ലഭിച്ച് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും പലർക്കും ജീവൻ നഷ്ടമായിരുന്നു. തുരുത്തിൽ പുതിയ വീടുകൾ നിർമിക്കുവാനും വീട് അറ്റകുറ്റപ്പണിക്കും നിർമാണസാമഗ്രികൾ എത്തിക്കാനും ഏറെ പണിപ്പെട്ടിരുന്നു. ഗതാഗത സൗകര്യമില്ലാത്തതിനാൽ തുരുത്ത് നിവാസികൾക്ക് കൂലി ചെലവുമേറെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.