സിൽവർ ലൈൻ: കല്ലിടാൻ റവന്യൂസംഘം നട്ടാശ്ശേരിയിൽ; തടഞ്ഞ് നാട്ടുകാർ

കോട്ടയം: സിൽവർ ലൈൻ പാതക്ക് കല്ലിടാനെത്തിയ ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞ് നാട്ടുകാരും സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി പ്രവർത്തകരും. ഒരു പകൽ നീണ്ട അനിശ്ചിതാവസ്ഥക്കുശേഷം വൈകീട്ട് ആറോടെ സംഘം മടങ്ങിപ്പോയി. നട്ടാശ്ശേരി കുഴിയാനിപ്പടിയിലാണ് തിങ്കളാഴ്ച രാവിലെ മുതൽ പ്രതിഷേധം അരങ്ങേറിയത്. നട്ടാശ്ശേരി വായനശാലക്കുസമീപം കല്ലിടുമെന്നറിഞ്ഞ് രാവിലെ മുതൽ നാട്ടുകാരും സമരസമിതി പ്രവർത്തകരും സ്ഥലത്ത് സംഘടിച്ചിരുന്നു. പിന്നീടാണ് കുഴിയാനിപ്പടിയിൽ കല്ലിടാൻ റവന്യൂസംഘം എത്തിയെന്നറിഞ്ഞത്. അതോടെ വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരടക്കം എല്ലാവരും അവിടെയെത്തി. കോട്ടയം ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും അഗ്നിരക്ഷാസേനയും മെഡിക്കൽ സംഘവും സ്ഥലത്തെത്തിയിരുന്നു. സമരക്കാർക്ക് പിന്തുണയുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും എത്തി. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് പ്രശ്നം ഇത്തരത്തിൽ വഷളാക്കുന്നതെന്ന് എം.എൽ.എ കുറ്റപ്പെടുത്തി. ഇതിനിടെ, സർവേക്കല്ലുമായി എത്തിയ വാഹനം സമരക്കാർ തടഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ്, യു.ഡി.എഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് അഡ്വ. പ്രിൻസ് ലൂക്കോസ് എന്നിവരുടെ നേതൃത്വത്തിൽ വാഹനത്തിനുമുകളിൽ കയറി പ്രതിഷേധം തുടർന്നു. വെയിൽ ചൂടുപിടിച്ചതോടെ വാഹനത്തിനുമുകളിൽ ടാർപോളിൻ വലിച്ചുകെട്ടി. ഇവരെ ബലം പ്രയോഗിച്ച് നീക്കാൻ പൊലീസോ എതിർപ്പ് അവഗണിച്ച് കല്ലിടാൻ ഉദ്യോഗസ്ഥസംഘമോ ശ്രമിക്കാതിരുന്നതിനാൽ വിഷയം കൈയേറ്റത്തിലേക്കും സംഘർഷത്തിലേക്കും പോയില്ല. ഉദ്യോഗസ്ഥർ മടങ്ങാതെ തങ്ങൾ പോകില്ലെന്ന് സമരക്കാർ നിലപാടെടുത്തു. ഇതോടെ പൊലീസും സമരക്കാരും സ്പെഷൽ തഹസിൽദാർ റോസ്ന ഹൈദ്രോസിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും പ്രദേശത്ത് തമ്പടിച്ചു. ഉച്ചക്ക് സമരക്കാർതന്നെ അടുപ്പുകൂട്ടി കഞ്ഞിയുണ്ടാക്കി എല്ലാവർക്കും നൽകി. ആറുമണിക്ക് സർവേ സംഘവും പൊലീസ് സന്നാഹവും തിരിച്ചുപോയ ശേഷമാണ് സമരക്കാർ പിരിഞ്ഞത്. നഗരസഭയിലെ കോൺഗ്രസ്, ബി.ജെ.പി കൗൺസിലർമാരും സമരത്തിനുണ്ടായിരുന്നു. ഇവിടെ എൺപതോളം വീടുകളെ ബാധിക്കുമെന്നാണ് സമരക്കാർ പറയുന്നത്. ബാബു കുട്ടൻചിറയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, ബി.ജെ.പി ജില്ല പ്രസിഡന്‍റ് ലിജിൻലാൽ, പ്രിൻസ് ലൂക്കോസ്, സാബു മാത്യു, ചാക്കോച്ചൻ മണലേൽ, മുഹമ്മദ് സാലി, സണ്ണി മാത്യു, എ.ജി. അജയകുമാർ, ബിനു ആർ. മോഹൻ, ലിസി കുര്യൻ, ദിവ്യ സുജിത്ത്, എ.ജി. രതീഷ്, അരവിന്ദാക്ഷൻ നായർ, സാം പാറാമ്പുഴ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.