കെ-റെയിൽ: വസ്തു വിൽക്കാൻ പോസ്റ്റിട്ട മനോജ് വര്‍ക്കിക്കുനേരെ സൈബര്‍ ആക്രമണം

ചങ്ങനാശ്ശേരി: വെള്ളപ്പൊക്കത്തില്‍നിന്ന് രക്ഷനേടി കുട്ടനാട്ടില്‍നിന്ന് മാടപ്പള്ളിയിലെത്തിയ മനോജിനെ ഉറക്കം കെടുത്തി കെ-റെയില്‍ സില്‍വര്‍ ലൈന്‍ പാത. ഇതോടെ കെ-റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ ഭാഗമായി പ്രതിഷേധങ്ങള്‍ക്കൊപ്പം ഈ കുടുംബവും ഉണ്ട്. കഴിഞ്ഞ ദിവസം മാടപ്പള്ളിയില്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്കിടയില്‍ മനോജിനെയും ഭാര്യ ലിജിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് വിട്ടയക്കാതെ കസ്റ്റഡിയില്‍ വെച്ചിരുന്ന മൂന്നുപേരില്‍ ഒരാള്‍ മനോജായിരുന്നു. കണ്ണൂര്‍ സ്വദേശിയും മനോജിന്‍റെ ഫേസ്ബുക്ക് സുഹൃത്തുമായ ആൾ മാടപ്പള്ളിയിലെ സമരത്തിനെതിരെ ട്രോള്‍ ഇറക്കിയതിനെത്തുടര്‍ന്നാണ് മനോജ് വര്‍ക്കി വീട് വില്‍ക്കുന്നത് സംബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പോസ്റ്റിനെക്കുറിച്ച് മനോജ് പ്രതികരിച്ചത് ഇങ്ങനെ: എനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും എതിര്‍പ്പില്ല. കുട്ടനാട്ടില്‍ നിന്നും വെള്ളപ്പൊക്കം ഭയന്നാണ് രണ്ട് പെണ്‍കുട്ടികളും ഭാര്യയുമായി മാടപ്പള്ളിയില്‍ താമസം തുടങ്ങിയത്. കെ-റെയില്‍ സില്‍വര്‍ ലൈന്‍ പാത കടന്നുപോവുന്നത് എന്‍റെ സ്ഥലത്തു കൂടിയാണ്. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാറില്‍ നിന്നും വ്യക്തമായ നിര്‍ദേശങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. സംസ്ഥാനത്തുടനീളം ഉയരുന്ന പ്രതിഷേധങ്ങളില്‍ ആശങ്ക വര്‍ധിക്കുകയാണ് ചെയ്യുന്നത്. കിടപ്പാടം വിട്ട് ഇറങ്ങേണ്ടി വന്നാല്‍ എവിടെ പോകേണ്ടി വരും. അതിന് നഷ്ടപരിഹാരം ലഭിക്കുമോ എന്നൊരു അറിയിപ്പ് രേഖാമൂലം കിട്ടിയിട്ടില്ല. ഉറക്കമില്ലാത്ത രാത്രികളാണ് മുന്നിലുള്ളത്. എന്‍റെ വേദനയാണ് പോസ്റ്റായിട്ടത്. എന്നാൽ, അതിനെതിരെ സര്‍ക്കാറിനെ അനുകൂലിക്കുന്നവര്‍ പ്രതിഷേധങ്ങളുടെ സ്വരം ഉയര്‍ത്തി. അവര്‍ അനുകൂലിക്കുന്ന സര്‍ക്കാറിന്‍റെ പ്രതിച്ഛായയില്‍ മങ്ങലേക്കുമെന്നുള്ള വേദനയില്‍നിന്നുള്ള പ്രതിഷേധമാണ്. എന്നാല്‍, എനിക്കത് ജീവിതവും കിടപ്പാടം നഷ്ടപ്പെടുന്നതിന്‍റെയും വേദനയാണ്. എന്നെപ്പോലെ ഒരുപാട് പേര്‍ വേദനിക്കുന്നുണ്ട്. അവര്‍ക്ക് സര്‍ക്കാര്‍ വ്യക്തമായ ഒരു മറുപടി നല്‍കണം. ശനിയാഴ്ച ഇട്ട പോസ്റ്റ് സൈബര്‍ ആക്രമണം മൂലം ഞായറാഴ്ച മനോജ് മാറ്റുകയും ചെയ്തിരുന്നു. 60 ലക്ഷം രൂപയാണ് സ്ഥലത്തിന്‍റെ മതിപ്പുവില. അത് ലഭിച്ചാല്‍ എട്ടര സെന്‍റ് സ്ഥലവും എല്ലാ സൗകര്യങ്ങളോടും കൂടിയ വീടും വില്‍ക്കാന്‍ തയാറാണെന്നും മനോജ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.