കൂട്ടക്കൊലക്കുശേഷം പ്രതി ആദ്യമെത്തിയത് ബന്ധുവീട്ടിൽ

തൊടുപുഴ: ചീനിക്കുഴിയിൽ മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീടിന് തീയിട്ട് കൊലപ്പെടുത്തിയ ഹമീദ് കൃത്യത്തിനുശേഷം ആദ്യമെത്തിയത് തൊട്ടടുത്ത ബന്ധുവീട്ടിൽ. വീടിന് തീപിടിച്ചെന്നാണ് ഹമീദ് ബന്ധുക്കളെ അറിയിച്ചത്. വീട്ടുകാർക്ക് സംശയം തോന്നി പൊലീസിന് ഫോൺ ചെയ്യുന്നതിനിടെ ഹമീദ് സ്ഥലം വിട്ടു. ഇതിനിടെ കരിമണ്ണൂർ സ്റ്റേഷനിലെ ബന്ധുവായ പൊലീസുകാരനെ ഹമീദ് വിളിച്ചിരുന്നു. ഇദ്ദേഹം ഹമീദിനോട് നിൽക്കുന്ന സ്ഥലം ചോദിക്കുകയും കരിമണ്ണൂർ പൊലീസ് അവിടെയെത്തി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നാല് പേരുടെയും മരണകാരണം പൊള്ളലേറ്റാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സംഭവത്തിനിടെ പ്രതിയുടെ കാലിനും മുഖത്തും പൊള്ളലേറ്റിട്ടുണ്ട്. ശനിയാഴ്ച വൈകീട്ടോടെ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു. നാട്ടുകാരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് ഇവിടെ നടന്നത്. തൊടുപുഴ ഡിവൈ.എസ്.പി എ.ജി. ലാലിനാണ് അന്വേഷണ ചുമതല. എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത, ജില്ല പൊലീസ് മേധാവി ആർ. കറുപ്പസ്വാമി എന്നിവരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കൊലപാതകം ആസൂത്രിതം -ഡി.ഐ.ജി തൊടുപുഴ: ഉടുമ്പന്നൂര്‍ ചീനിക്കുഴിയിലെ കുടുംബത്തിന്റെ കൊലപാതകം ആസൂത്രിതമെന്ന് എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്ത. സംഭവസ്ഥലം സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരുവര്‍ഷത്തിലേറെയായി സ്വത്ത് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തൊടുപുഴ ഡിവൈ.എസ്.പിക്ക് അന്വേഷണ ചുമതല കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.